ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിട്ടനിലെ റോഡ് സുരക്ഷാ നിയമങ്ങൾ കൂടുതൽ കർശനമാക്കാൻ അധികാരികൾ നീക്കം തുടങ്ങി. പുതുതായി നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന നിയമ പ്രകാരം നിശ്ചിത പരിധിയെക്കാൾ 1 mph മാത്രം അധികമായാലും വാഹനമോടിക്കുന്നവർക്ക് പിഴ ചുമത്താൻ കഴിയുമെന്ന് നിയമത്തിൽ പറയുന്നുണ്ട് . ഇതോടെ ചെറിയ നിയമലംഘനങ്ങൾക്ക് പോലും വിട്ടുവീഴ്ചയില്ലാത്തതായിരിക്കും സ്പീഡ് ക്യാമറ നിരീക്ഷണം എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് . ട്രാഫിക് സുരക്ഷ ഉറപ്പാക്കാനാണ് ഈ നീക്കം, എന്നാൽ നിരവധി ഡ്രൈവർ അനുകൂല സംഘടനകൾ ഇത് അനീതിയാണെന്ന പ്രതികരണം രേഖപ്പെടുത്തിയിട്ടുണ്ട്.
നിലവിൽ ബ്രിട്ടനിലെ ചില പോലീസ് ഫോഴ്സുകൾ വേഗപരിധിയിൽ 10% വരെ ‘ലീ വേ’ (അൽപം ഇളവ്) അനുവദിക്കാറുണ്ട്. ഉദാഹരണത്തിന്, 30 mph പരിധിയുള്ള പ്രദേശങ്ങളിൽ 33 mph വരെ ഓടിച്ചാൽ സാധാരണയായി പിഴ ലഭിക്കാറില്ല. എന്നാൽ ഈ ഇളവ് ഒഴിവാക്കി സീറോ ടോളറൻസ് നയം ആവിഷ്കരിച്ചിരിക്കുകയാണ്. സ്കോട്ട് ലൻഡ്, വെയിൽസ് എന്നിവിടങ്ങളിലെ ചില മേഖലകളിൽ ഇതിനകം തന്നെ ഈ രീതിയിലുള്ള കർശന നിയന്ത്രണം പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കി വരുന്നു.
മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ, ബ്രിട്ടന്റെ ഈ നീക്കം ഏറ്റവും കർശനമായവയിൽ പെടുന്നു. ജർമ്മനിയിൽ ചില ഭാഗങ്ങളിൽ വേഗപരിധി തന്നെ ഇല്ലാത്തപ്പോൾ, ഫ്രാൻസിലും ഇറ്റലിയിലും 5 km/h വരെ ഇളവുണ്ട്. അമേരിക്കയിലെ മിക്ക സംസ്ഥാനങ്ങളിലും സ്പീഡ് പരിധി ലംഘനത്തിന് 3–5 mph വരെ സഹിഷ്ണുത ലഭിക്കും. എന്നാൽ ബ്രിട്ടീഷ് ട്രാഫിക് അതോറിറ്റികൾ പറയുന്നത്, വേഗതയിൽ “അൽപം മാത്രം” എന്നത് പോലും അപകടസാധ്യത വർധിപ്പിക്കുന്നുവെന്നതാണ്. അതിനാൽ സുരക്ഷയ്ക്ക് വേഗം കുറയ്ക്കുക, ജീവിതം രക്ഷിക്കുക എന്ന സന്ദേശം തന്നെയാണ് പുതിയ നിയമത്തിന്റെ ലക്ഷ്യം.
Leave a Reply