ശ്രീനഗറിലെ നവ്ഗാം പൊലീസ്സ്റ്റേഷനിൽ വെള്ളിയാഴ്ച രാത്രി ഉണ്ടായ വലിയ സ്ഫോടനത്തിൽ ആറു പേർ മരിച്ചു. പൊലീസുകാരും ഫോറൻസിക് ഉദ്യോഗസ്ഥരും ഉൾപ്പെടെ 27 പേർക്ക് ഗുരുതര പരിക്കേറ്റു. രാത്രി വൈകിയപ്പോൾ വൻ ശബ്ദത്തോടെ ഉണ്ടായ സ്ഫോടനം കെട്ടിടത്തിന്റെ ഒരു ഭാഗം തകർത്ത് പരിസരങ്ങളിലും നാശം വിതച്ചു.
അറസ്റ്റിലായ ഡോ. മുസമ്മിൽ ഗനൈയുടെ ഫരീദാബാദിലെ വാടക വീട്ടിൽ നിന്നു പിടിച്ചെടുത്ത 360 കിലോ രാസപദാർത്ഥങ്ങളുടെ സാമ്പിളുകൾ പരിശോധിക്കുമ്പോഴാണ് സ്ഫോടനം സംഭവിച്ചത്. അമോണിയം നൈട്രേറ്റ്, പൊട്ടാസ്യം നൈട്രേറ്റ്, സൾഫർ തുടങ്ങിയ രാസ വസ്തുക്കളാണ് പിടിച്ചെടുത്തത്. ഇതിൽ ചെറിയൊരു ഭാഗം ഫോറൻസിക് ലാബിലേക്കും ബാക്കിയുള്ളവ നവ്ഗാം പൊലീസ് സ്റ്റേഷനിലേക്കും മാറ്റിയിരുന്നു.
സ്ഫോടനത്തിന് പിന്നാലെ ഉണ്ടായ തുടർച്ചയായ ചെറിയ പൊട്ടിത്തെറികൾ കാരണം ബോംബ് സ്ക്വാഡ് അകത്തേക്കു കടക്കാൻ വൈകി, ഇതോടെ രക്ഷാപ്രവർത്തനം മണിക്കൂറുകൾ നീണ്ടു. ബൻപോറയിൽ ഭീക്ഷണി പോസ്റ്റർ ഒട്ടിച്ചതിനെ തുടർന്ന് ആരംഭിച്ച അന്വേഷണത്തിലാണ് മൂന്ന് യുവാക്കളെ കണ്ടെത്തിയത്. ഇവരിൽ നിന്ന് ലഭിച്ച വിവരങ്ങൾ വഴി ഇമാം സ്ഥാനത്ത് പ്രവർത്തിച്ചിരുന്ന ഇർഫാൻ അഹമ്മദ് ഉൾപ്പെടെയുള്ളവരെ പൊലീസ് പിടികൂടി. തുടർന്നുള്ള പരിശോധനയിൽ മൂന്ന് ഡോക്ടർമാർ പ്രവർത്തിപ്പിച്ച വലിയ ഭീകരതയുടെ തെളിവ് പുറത്തുവന്നു.











Leave a Reply