ബിനോയ് എം. ജെ.
മരണം എക്കാലവും മനുഷ്യനെ ഭയപ്പെടുത്തുന്ന ഒരു സംഗതിയാണ്. അതിനപ്പുറം പോവാനോ അതിൽ നിന്ന് പുറത്തു കടക്കുവാനോ ഏതാണ്ട് എല്ലാവരും തന്നെ തീവ്രമായിആഗ്ര ക്കുന്നു. മനുഷ്യരാശിയുടെ ഉത്ഭവം മുതൽ ഇന്ന് വരെയും ഇത് ഒരു കീറാമുട്ടിയായി അവശേഷിക്കുന്നു. മനുഷ്യൻ ഏതാണ്ട് തോൽവി സമ്മതിച്ച മട്ടാണ്. ശാസ്ത്രകാരന്മാരുടെയും സാധാരണക്കാരുടെയും പ്രതീക്ഷ മങ്ങിത്തുടങ്ങിയിരിക്കുന്നു. മാനവരാശി നിരാശയിലേക്ക് വഴുതിവീണു തുടങ്ങിയിരിക്കുന്നു. മനുഷ്യജീവിതത്തിന് എന്തെങ്കിലും അർത്ഥം ഉണ്ടോ? പ്രകൃതിയുടെയും മരണത്തിന്റെയും മേൽ വിജയം വരിക്കുവാൻ മനുഷ്യന് കഴിയുമോ? ഇവിടെ അല്പം മാറി ചിന്തിക്കേണ്ടത് അനിവാര്യമാണെന്ന് തോന്നുന്നു. നിലവിലുള്ള ഭൗതികവാദത്തിലൂന്നിയ സംസ്കാരത്തിന് മരണത്തെ ജയിക്കാനുള്ള കഴിവില്ല എന്ന് തെളിഞ്ഞു കഴിഞ്ഞിരിക്കുന്നു.
പഞ്ചഭൂതങ്ങളാൽ നിർമ്മിതമായ ഒരു പദാർത്ഥമല്ല മനുഷ്യൻ. ആയിരുന്നെങ്കിൽ അവന് വിജയസാധ്യത ഉണ്ടാകുമായിരുന്നില്ല. പദാർത്ഥത്തിന് എങ്ങനെയാണ് നിത്യജീവിതം ഉണ്ടാകുക? പഞ്ചഭൂതങ്ങൾ കൂടി ചേർന്നുണ്ടായ ശരീരം പിന്നീട് പഞ്ചഭൂതങ്ങളിൽ തന്നെ ലയിക്കേണ്ടിയിരിക്കുന്നു. കൂടിച്ചേർന്നവയെല്ലാം വേർപെടണം എന്നത് പ്രപഞ്ച നിയമമാണ്. അപ്പോൾ പിന്നെ എന്താണ് ബാക്കിയുള്ളത്? അതേസമയം താൻ വെറും ശൂന്യതയാണെന്ന് ആരും സമ്മതിച്ചു കൊടുക്കുകയില്ല. സ്വന്തം അസ്തിത്വത്തെ നിഷേധിക്കുവാൻ ആർക്കാണ് കഴിയുക? പ്രപഞ്ചത്തെ
നിഷേധിക്കുവാൻ കഴിഞ്ഞേക്കാം, ഈശ്വരനെ നിഷേധിക്കുവാൻ കഴിഞ്ഞേക്കാം, പക്ഷേ തന്നെ തന്നെ നിഷേധിക്കാൻ ആർക്കാണ് കഴിയുക? ഭാരതീയർ അതിന്റെ അങ്ങേയറ്റം വരെ പോകുന്നു അവർ പറയുന്നു “ഞാൻ ഈശ്വരൻ തന്നെയാണ്”. അവിടെ പരമാനന്ദം സംഭവിക്കുന്നു.
മനുഷ്യൻ ഒരിക്കലും തോൽവി സമ്മതിക്കുകയില്ല. പ്രപഞ്ചത്തെ മുഴുവൻ അടക്കി ഭരിക്കണം. മരണത്തിനും അപ്പുറം പോകണം. അവന്റെയുള്ളിൽ കത്തിജ്വലിക്കുന്ന ദീപം ഒരിക്കലും അണയുകയില്ല. ശരീരം മരിച്ചേക്കാം എങ്കിലും അവൻ പുനർജനിക്കുന്നു. മരണത്തിനു മുമ്പിൽ തോൽവി സമ്മതിക്കരുത്. അതിനെ സധൈര്യം നേരിടുവിൻ. മരണം ശരീരത്തെ ബാധിക്കുന്നു. അത് ശരീരത്തെ മാത്രമേ ബാധിക്കുന്നുള്ളൂ.
അതിന്റെയുള്ളിൽ ഉള്ള മനസ്സും ബുദ്ധിയും ആത്മാവും ഇതിനാൽ ബാധിക്കപ്പെടാതെ കിടക്കുന്നു. എന്നാൽ താൻ ശരീരം മാത്രമാണ് എന്ന് ചിന്തിക്കുന്നവർക്ക് മരണം ഒരു പൂർണ്ണവിരാമം പോലെയാണ്. അവർക്ക് മരണം ഒരു പേടിസ്വപ്നമാണ്. മരണത്തെ ആസ്വദിക്കുവാൻ ശ്രമിക്കുവിൻ. അപ്പോൾ മരണം ഒരു ലഹരിയായി മാറും. മരണം ലഹരി ആകുമ്പോൾ ജീവിതവും ലഹരി ആയിരിക്കും. അതായത് ജീവിതവും മരണവും ഒരുപോലെ അനുഭവപ്പെടും. അവയ്ക്കിടയിലുള്ള ഭേദം തിരോഭവിക്കും. അയാൾ അദ്വൈത ബോധത്തിൽ എത്തുന്നു.
ജീവിതത്തോടുള്ള ആഭിമുഖ്യവും മരണത്തോടുള്ള ആഭിമുഖ്യവും- രണ്ടും ഒരുപോലെ ഉണ്ടായിരിക്കണം. ഒറ്റച്ചിറകുകൊണ്ട്പറക്കുവാൻ ആവില്ല.
അതിന് രണ്ട് ചിറകുകൾ വേണം. നാം ഓരോ നിമിഷവും ജീവിച്ചു കൊണ്ടിരിക്കുകയാണ്. അതേസമയം മരണം ഏത് നിമിഷവും സംഭവിക്കാം. ജീവിതവും മരണവും രണ്ടല്ല ഒന്നാണ് എന്ന് നാം കണ്ടു കഴിഞ്ഞു. നിങ്ങളുടെ അസ്ഥിത്വത്തെ ബാധിക്കുവാൻ മരണത്തിന് കഴിയുകയില്ല. അതിന് നിങ്ങളുടെ ശരീരത്തെയേ ബാധിക്കുവാൻ കഴിയൂ. ഇത്തരം ഒരു ബോധ്യം നിങ്ങളുടെ ശരീര അവബോധത്തെ നീക്കിക്കളയുന്നു. താനി കാണുന്ന ശരീരമല്ല എന്ന ഉറച്ച ബോധ്യം ഉള്ളയാൾ ഒരു മദയാനയെ പോലെ ചുറ്റിത്തിത്തിരിയുന്നു. ശരീര അവബോധം തിരോഭവിച്ചാൽ നിങ്ങളുടെ ആഹവും തിരോഭവിക്കുന്നു. അതോടെ സകലവിധ ക്ലേശങ്ങളും തിരോഭവിക്കുന്നു. താനാ അനന്ത സത്തയാണ് എന്നറിയുന്നയാൾക്ക് പിന്നീട് ജീവിതവും മരണവും ഒരുപോലെ തന്നെ. അയാൾ നിർവ്വാണത്തിലേക്ക് ചുവട് വയ്ക്കുന്നു.
ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു . 28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.
ഫോൺ നമ്പർ: 917034106120











Leave a Reply