ടൊറന്റോ ∙ കാനഡയിലെ ടൊറന്റോ സർവകലാശാലയുടെ സ്കാർബറോ ക്യാംപസിന് (UTSC) സമീപം ഇന്ത്യൻ ഗവേഷണ വിദ്യാർത്ഥി വെടിയേറ്റ് മരിച്ചു. ഹൈലാൻഡ് ക്രീക്ക് ട്രയൽ–ഓൾഡ് കിങ്സ്റ്റൺ റോഡ് മേഖലയിൽ ചൊവ്വാഴ്ച ഉച്ചയോടെയുണ്ടായ വെടിവയ്പ്പിലാണ് 20 വയസ്സുകാരനായ ശിവാങ്ക് അവസ്തി കൊല്ലപ്പെട്ടത്. ഒരാൾ ഗുരുതരമായി പരിക്കേറ്റ് കിടക്കുന്നതായി ലഭിച്ച സന്ദേശത്തെ തുടർന്ന് പൊലീസ് സ്ഥലത്തെത്തിയപ്പോൾ ശിവാങ്ക് മരിച്ച നിലയിലായിരുന്നു.
സംഭവസ്ഥലത്ത് വെടിയേറ്റ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയതെങ്കിലും ആക്രമികൾ പൊലീസ് എത്തുന്നതിന് മുൻപേ രക്ഷപ്പെട്ടതായി പൊലീസ് അറിയിച്ചു. സംഭവത്തെ തുടർന്ന് ടൊറന്റോ പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. പ്രതികളെ കണ്ടെത്താൻ പൊതുജനങ്ങളുടെ സഹായവും പൊലീസ് തേടിയിട്ടുണ്ട്.
ശിവാങ്ക് അവസ്തിയുടെ ദാരുണമായ മരണത്തിൽ ഇന്ത്യ അതീവ ദുഃഖം രേഖപ്പെടുത്തി. ടൊറന്റോയിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ എക്സിലൂടെ പുറത്തിറക്കിയ പ്രസ്താവനയിൽ, വിദ്യാർത്ഥിയുടെ കുടുംബത്തിന് ആവശ്യമായ എല്ലാ സഹായങ്ങളും നൽകി വരുന്നതായി അറിയിച്ചു. സംഭവത്തെ തുടർന്ന് ടൊറന്റോയിലെ ഇന്ത്യൻ സമൂഹത്തിനിടയിൽ വലിയ ആശങ്ക ഉയർന്നിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിവുള്ളവർ 416-808-7400 എന്ന നമ്പറിലോ ക്രൈം സ്റ്റോപ്പേഴ്‌സ് 416-222-TIPS (8477), www.222tips.com എന്നിവയിലോ പൊലീസിനെ ബന്ധപ്പെടണമെന്ന് അധികൃതർ അഭ്യർഥിച്ചു.











Leave a Reply