തിരുവനന്തപുരം: സംവിധായകൻ പി. ടി. കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗികാതിക്രമ പരാതിയിൽ നിന്ന് പിന്മാറാൻ തനിക്ക് കടുത്ത സമ്മർദ്ദമുണ്ടെന്ന് അതിജീവിത. കുഞ്ഞുമുഹമ്മദിനെ രക്ഷിക്കാൻ പലരും ഇടനിലക്കാരായി സമീപിക്കുന്നുവെന്ന് ചലച്ചിത്ര പ്രവർത്തക ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പ്രതിയുടെ പ്രായവും ആരോഗ്യപ്രശ്നങ്ങളും ചൂണ്ടിക്കാട്ടി പരാതിയിൽ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെടുന്നുവെന്നും ഈ സമ്മർദ്ദം തനിക്ക് സഹിക്കാനാകുന്നില്ലെന്നും അതിജീവിത വ്യക്തമാക്കി.
കേരള രാജ്യാന്തര ചലച്ചിത്രമേളയിലേക്കുള്ള സിനിമകളുടെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നടപടികൾക്കിടെ അപമര്യാദയായി പെരുമാറിയെന്നാണ് പരാതിയുടെ ഉള്ളടക്കം. കഴിഞ്ഞ മാസം ആറിനായിരുന്നു സംഭവമെന്ന് ചലച്ചിത്ര പ്രവർത്തക പറഞ്ഞു. തുടക്കം മുതൽ പൊലീസ് ഉൾപ്പെടെയുള്ള സർക്കാർ സംവിധാനങ്ങൾ പ്രതിക്കൊപ്പമാണ് നിന്നതെന്നും, പരാതി നൽകിയിട്ടും കേസെടുക്കാൻ മനഃപൂർവം വൈകിയതായും അതിജീവിത ആരോപിച്ചു. മാധ്യമങ്ങളിൽ വാർത്ത വന്നതോടെയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തതെന്നും, മുൻകൂർ ജാമ്യം ലഭിക്കുന്നതിന് സമയം അനുവദിച്ചതായും അവർ കുറ്റപ്പെടുത്തി.
കുഞ്ഞുമുഹമ്മദിനെതിരായ കേസിൽ സർക്കാർ നടപടികളിലെ കാലതാമസം ചൂണ്ടിക്കാട്ടി വനിതാ ചലച്ചിത്ര കൂട്ടായ്മയായ ഡബ്ല്യുസിസി കഴിഞ്ഞ ദിവസം രംഗത്തെത്തി. മുഖ്യമന്ത്രിയുടെ ഓഫീസിൽ പരാതി നൽകിയിട്ടും വ്യക്തമായ മറുപടി ലഭിച്ചില്ലെന്നും, പൊലീസ് മൊഴി രേഖപ്പെടുത്തിയതിന് എട്ട് ദിവസങ്ങൾക്ക് ശേഷമാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തതെന്നും ഡബ്ല്യുസിസി ആരോപിച്ചു. കേരള വനിതാ കമ്മീഷൻ പരാതി സ്വീകരിച്ചതായി അറിയിച്ചെങ്കിലും തുടർനടപടികളിൽ വ്യക്തതയില്ലെന്നും സംഘടന വ്യക്തമാക്കി.











Leave a Reply