തിരുവനന്തപുരം: ശാസ്തമംഗലത്തെ തിരുവനന്തപുരം കോര്‍പ്പറേഷൻ കെട്ടിടത്തിൽ വട്ടിയൂര്‍ക്കാവ് എംഎൽഎ വി.കെ. പ്രശാന്തിന്റെ ഓഫീസിനെ ചൊല്ലിയുള്ള വിവാദത്തിൽ മേയര്‍ വി.വി. രാജേഷ് പ്രതികരിച്ചു. വിഷയത്തെ അനാവശ്യമായി രാഷ്ട്രീയവത്കരിക്കേണ്ടതില്ലെന്നും, എംഎൽഎയുമായുള്ള സൗഹൃദത്തിന്റെ അടിസ്ഥാനത്തിലാണ് ആര്‍. ശ്രീലേഖ ഓഫീസ് ഒഴിയണമെന്ന് ആവശ്യപ്പെട്ടതെന്നും മേയര്‍ പറഞ്ഞു. ഇത്തരമൊരു ചര്‍ച്ച ഉയര്‍ന്ന സാഹചര്യത്തില്‍ കോര്‍പ്പറേഷൻ കെട്ടിടങ്ങള്‍ വാടകയ്ക്ക് നല്‍കിയതുമായി ബന്ധപ്പെട്ട രേഖകള്‍ പരിശോധിക്കുമെന്നും, 300 സ്ക്വയർ ഫീറ്റ് മുറി 832 രൂപയ്ക്ക് നല്‍കിയതടക്കമുള്ള കാര്യങ്ങള്‍ പരിശോധിക്കുമെന്നും അദ്ദേഹം അറിയിച്ചു. സ്വകാര്യ വ്യക്തികള്‍ക്ക് കുറഞ്ഞ വാടകയ്ക്ക് കെട്ടിടങ്ങള്‍ നല്‍കിയിട്ടുണ്ടോ എന്നതിലും സമഗ്ര പരിശോധന നടത്തുമെന്ന് മേയര്‍ വ്യക്തമാക്കി.

സിപിഎമ്മിനെ പുറത്താക്കി ബിജെപി അധികാരത്തിലെത്തിയ തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ആദ്യത്തെ രാഷ്ട്രീയ തര്‍ക്കമായി മാറുകയാണ് ശാസ്തമംഗലത്തെ എംഎൽഎ ഓഫീസ് വിവാദം. സ്ഥലം കൗണ്‍സിലറായ ആര്‍. ശ്രീലേഖ ഓഫീസ് ഒഴിയണമെന്നാവശ്യപ്പെട്ടതിനെ എംഎൽഎ വി.കെ. പ്രശാന്ത് തള്ളുകയായിരുന്നു. സഹോദരി സ്ഥാനത്ത് നിന്ന് അഭ്യര്‍ഥിച്ചതേയുള്ളുവെന്നായിരുന്നു ശ്രീലേഖയുടെ വിശദീകരണം. എന്നാല്‍ കൗണ്‍സില്‍ അനുവദിച്ച കാലാവധി മാര്‍ച്ച് 31 വരെയാണെന്നും അതുവരെ ഓഫീസ് ഒഴിയില്ലെന്നുമാണ് പ്രശാന്തിന്റെ നിലപാട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഇന്നലെ രാവിലെ ഫോണിലൂടെയാണ് ശ്രീലേഖ എംഎൽഎയെ ബന്ധപ്പെട്ടത്. വാര്‍ഡ് കൗണ്‍സിലറുടെ ഓഫീസില്‍ സൗകര്യമില്ലെന്നും അതിനാല്‍ എംഎൽഎ ഓഫീസ് ഒഴിയണമെന്നുമായിരുന്നു ആവശ്യം. വിഷയത്തില്‍ തദ്ദേശ മന്ത്രി എം.ബി. രാജേഷും മുന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രനും ഇടപെട്ടതോടെ വിവാദം കൂടുതല്‍ കടുപ്പമായി. ഇന്ന് ഓഫീസിലെത്തിയപ്പോള്‍ ക്യാമറകള്‍ക്കു മുന്നില്‍ ഇരുവരും സൗഹൃദം പ്രകടിപ്പിച്ചെങ്കിലും നിലപാടുകളില്‍ ഇളവ് വന്നില്ല. കാലാവധി കഴിയുന്നതുവരെ മാറില്ലെന്ന നിലപാടിലാണ് പ്രശാന്ത്; അതുവരെ താനും അവിടെ തന്നെ ഉണ്ടാകുമെന്ന നിലപാടിലാണ് ശ്രീലേഖ.