മേപ്പാടി (വയനാട്): ആത്മീയചികിത്സയുടെ പേരിൽ യുവതിയെ വഞ്ചിച്ച് ബലാത്സംഗം ചെയ്ത കേസിൽ മധ്യവയസ്കനെ പോലീസ് അറസ്റ്റ് ചെയ്തു. കട്ടിപ്പാറ ചെന്നിയാർമണ്ണിൽ വീട്ടിൽ അബ്ദുറഹിമാൻ (51) ആണ് പിടിയിലായത്. അസുഖം മാറ്റാമെന്ന് വിശ്വസിപ്പിച്ചാണ് യുവതിയെ ഇയാൾ കുടുക്കിയതെന്ന് പോലീസ് പറഞ്ഞു.
ഒക്ടോബർ എട്ടിന് കോട്ടപ്പടിയിലെ ഒരു ഹോംസ്റ്റേയിലേക്ക് യുവതിയെ എത്തിച്ച് ബലാത്സംഗം ചെയ്തെന്നാണ് പരാതി. സംഭവം പുറത്തു പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതി മൊഴി നൽകി. ഇതേ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
അനധികൃതമായി ആയുധം കൈവശം വെച്ചത്, സാമ്പത്തികത്തട്ടിപ്പ് തുടങ്ങിയ കേസുകളിൽ തളിപ്പറമ്പ്, വൈത്തിരി പോലീസ് സ്റ്റേഷനുകളിലും സൗത്ത് വയനാട് ഫോറസ്റ്റ് ഡിവിഷനിലും ഇയാൾ പ്രതിയാണെന്ന് പോലീസ് അറിയിച്ചു. ആയുധനിയമവും സ്ഫോടകവസ്തു നിയമവും പ്രകാരമുള്ള കേസുകളും ഇയാൾക്കെതിരെയുണ്ട്. കർണാടകയിലും സാമ്പത്തികത്തട്ടിപ്പ് കേസിൽ ഇയാൾ ഉൾപ്പെട്ടിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി. മേപ്പാടി ഇൻസ്പെക്ടർ കെ.ആർ. റെമിന്റെ നേതൃത്വത്തിലുള്ള സംഘം കണ്ണൂർ ജില്ലയിലെ ആലക്കോട് നിന്നാണ് അബ്ദുറഹിമാനെ അറസ്റ്റ് ചെയ്തത്.











Leave a Reply