കോഴിക്കോട് സ്വദേശി ദീപക് ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിയായ ഷിംജിത മുസ്തഫയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. കുന്നമംഗലം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് റിമാൻഡ് ഉത്തരവിട്ടത്. കോടതിയിൽ കനത്ത പൊലീസ് സുരക്ഷ ഏർപ്പെടുത്തിയിരുന്നു. ജാമ്യം അനുവദിക്കണമെന്ന് ഷിംജിത ആവശ്യപ്പെട്ടെങ്കിലും റിപ്പോർട്ട് ലഭിച്ച ശേഷം പരിഗണിക്കാമെന്നായിരുന്നു കോടതിയുടെ നിലപാട്. ഷിംജിതയെ മഞ്ചേരി ജയിലിലേക്ക് മാറ്റും.
ബസിൽ ലൈംഗികാതിക്രമം ഉണ്ടായെന്നാരോപിച്ച് ഷിംജിത ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോ വലിയ രീതിയിൽ പ്രചരിച്ചിരുന്നു. ഒരു ദിവസത്തിനകം തന്നെ 23 ലക്ഷം പേർ വീഡിയോ കണ്ടു. ഇതിന് പിന്നാലെയാണ് ദീപക് ആത്മഹത്യ ചെയ്തത്. ദീപക്കിന്റെ മാതാപിതാക്കളുടെ പരാതിയെ തുടർന്നാണ് ഷിംജിതക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി കേസ് എടുത്തത്. കേസെടുത്തതിന് ശേഷം ഒളിവിൽ പോയ ഷിംജിതയെ വടകരയിലെ ബന്ധുവീട്ടിൽ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
സംഭവവുമായി ബന്ധപ്പെട്ട് ബസിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചെങ്കിലും നിർണായക തെളിവുകൾ ലഭിച്ചിട്ടില്ല. യാത്രയ്ക്കിടെ ഉപദ്രവം ഉണ്ടായതായി ആരും പരാതി നൽകിയിട്ടില്ലെന്ന് ബസ് ജീവനക്കാർ പറഞ്ഞു. ബസിൽ ഉണ്ടായിരുന്ന മറ്റ് യാത്രക്കാരുടെയും ജീവനക്കാരുടെയും മൊഴി പൊലീസ് ഉടൻ രേഖപ്പെടുത്തും. സംഭവത്തെ തുടർന്ന് സമൂഹമാധ്യമങ്ങളിൽ ശക്തമായ ചർച്ചകളും വാദപ്രതിവാദങ്ങളും തുടരുകയാണ്.











Leave a Reply