ന്യൂസ് ഡെസ്ക്, മലയാളം യുകെ
സൗത്താംപ്ടൺ: സൗത്താംപ്ടൺ യൂണിവേഴ്സിറ്റി ആശുപത്രിയിൽ ഇന്ന് പുലർച്ചെ ഉണ്ടായ തീപിടിത്തത്തെ തുടർന്ന് മേജർ ഇൻസിഡന്റ് പ്രഖ്യാപിച്ചു. രാവിലെ 5.30 ഓടെ തീപിടിത്തത്തെ കുറിച്ചുള്ള വിവരം ലഭിച്ചതിനെ തുടർന്ന് ഹാംപ്ഷയർ & ഐൽ ഓഫ് വൈറ്റ് ഫയർ ആൻഡ് റെസ്ക്യൂ സർവീസ് ആശുപത്രിയിൽ എത്തിയത്. തീ ഇപ്പോൾ നിയന്ത്രണവിധേയമാക്കിയിട്ടുണ്ട്. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നും തീപിടുത്തം ബാധിച്ച വാർഡുകളിലെ രോഗികളെ സുരക്ഷിത മേഖലയിലേയ്ക്ക് മാറ്റിയതായും അധികൃതർ അറിയിച്ചു.

ആശുപത്രിയുടെ ചുറ്റുമുള്ള പ്രധാന റോഡുകൾ അടിയന്തിര സേവന വിഭാഗങ്ങൾ അടച്ചിട്ടിരിക്കുകയാണ്. ഇന്ന് നടത്താനിരുന്ന എല്ലാ ഔട്ട്പേഷ്യന്റ് അപ്പോയിന്റ്മെന്റുകളും റദ്ദാക്കിയിട്ടുണ്ട്. സന്ദർശകരോട് ആശുപത്രിയിൽ എത്തരുതെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. ജോലി ആവശ്യത്തിന് എത്തുന്ന ജീവനക്കാർക്കായി ആശുപത്രി പരിസരത്ത് പാർക്കിങ് സൗകര്യം പ്രത്യേകം ഒരുക്കിയിട്ടുണ്ട്.

ഇതിനിടെ എമർജൻസി ഡിപ്പാർട്ട്മെന്റ് ജീവന് അപകടം ഉണ്ടാകുന്ന ഗുരുതര അവസ്ഥകളല്ലാത്ത രോഗികളെ മറ്റ് കേന്ദ്രങ്ങളിലേക്ക് മാറ്റാൻ നിർദ്ദേശിച്ചിട്ടുണ്ട്. അടിയന്തിര ചികിത്സ ആവശ്യമായവർ RSH അല്ലെങ്കിൽ ലിമിങ്ടൺ ഉർജന്റ് ട്രീറ്റ്മെന്റ് സെന്ററുകൾ ഉൾപ്പെടെയുള്ള സമീപ പ്രദേശങ്ങളിലെ ആരോഗ്യ സേവനങ്ങൾ ഉപയോഗിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു. സംഭവത്തെ കുറിച്ച് കൂടുതൽ അന്വേഷണം നടന്നു വരുകയാണ്.











Leave a Reply