ന്യൂഡൽഹി/വാഷിങ്ടൺ: യുഎസ് നീതിന്യായ വകുപ്പ് പുറത്തുവിട്ട ‘എപ്സ്റ്റീൻ ഫയലുകളിൽ’ ഇന്ത്യയിലെ വ്യവസായി അനിൽ അംബാനിയുടെ പേരും ഉൾപ്പെട്ടതായി റിപ്പോർട്ട്. കുപ്രസിദ്ധ ലൈംഗിക കുറ്റവാളിയായ ജെഫ്രി എപ്സ്റ്റീനുമായി 2017 മുതൽ 2019 വരെ അനിൽ അംബാനി നിരന്തരം സന്ദേശങ്ങൾ കൈമാറിയിരുന്നുവെന്നും ഇവയുടെ വിശദാംശങ്ങളാണ് പുറത്തുവിട്ട രേഖകളിലുള്ളതെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
എപ്സ്റ്റീനെതിരേ ലൈംഗിക കുറ്റങ്ങൾ ചുമത്തുന്നതിന് മാസങ്ങൾ മുൻപുവരെ ഇരുവരും ആശയവിനിമയം നടത്തിയിരുന്നതായും ലോകകാര്യങ്ങൾ, ബിസിനസ്, സ്ത്രീ വിഷയങ്ങൾ തുടങ്ങിയവ ചർച്ചയായിരുന്നതായും റിപ്പോർട്ടിൽ പറയുന്നു. സന്ദർശനം രസകരമാക്കാൻ ‘ഉയരമുള്ള ഒരു സ്വീഡിഷ് സ്ത്രീയുണ്ട്’ എന്ന എപ്സ്റ്റീന്റെ സന്ദേശത്തിന് 20 സെക്കന്റിനുള്ളിൽ ‘അത് ഏർപ്പാടാക്കൂ’ എന്ന മറുപടിയാണ് അനിൽ അംബാനി നൽകിയതെന്നും ഫയലുകൾ വ്യക്തമാക്കുന്നു.
പാരീസിലും പിന്നീട് ന്യൂയോർക്കിലും കൂടിക്കാഴ്ചയ്ക്കുള്ള ശ്രമങ്ങൾ നടന്നതായും മാൻഹാട്ടനിലെ എപ്സ്റ്റീന്റെ വസതിയിൽ ഇരുവരും കണ്ടുമുട്ടിയതായി അദ്ദേഹത്തിന്റെ സഹായികൾ സ്ഥിരീകരിച്ചതായും രേഖകളിൽ പറയുന്നു. എന്നാൽ വിഷയത്തിൽ അനിൽ അംബാനിയോ അദ്ദേഹത്തിന്റെ പ്രതിനിധികളോ ഇതുവരെ പ്രതികരിച്ചിട്ടില്ല. എപ്സ്റ്റീൻ ഫയലുകൾ പുറത്തുവിടാൻ ആവശ്യപ്പെട്ട ബില്ലിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒപ്പുവെച്ചതിനു പിന്നാലെയാണ് രേഖകൾ ഘട്ടംഘട്ടമായി പുറത്തുവന്നത്.











Leave a Reply