ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടനിൽ വർഷങ്ങളോളം സ്ത്രീകളെയും പെൺകുട്ടികളെയും ലക്ഷ്യമിട്ട് നടന്നുവന്ന ലൈംഗികാക്രമണങ്ങളുടെ പരമ്പരയിൽ ഒരാൾ അറസ്റ്റിലായി . കെന്റിലെ ഡാർട്ട്ഫോർഡ് സ്വദേശിയായ അദേബായോ അദേയേമി (58)ക്കെതിരെയാണ് 2003 മുതൽ 2019 വരെ നീണ്ടുനിന്ന സംഭവങ്ങളുമായി ബന്ധപ്പെട്ട് 33 ഗുരുതര ലൈംഗിക കുറ്റങ്ങൾ ചുമത്തിയതെന്ന് മെട്രോപൊളിറ്റൻ പൊലീസ് അറിയിച്ചു. ദക്ഷിണ ലണ്ടനിലെ വിവിധ സ്ഥലങ്ങളിലാണ് ആക്രമണങ്ങൾ നടന്നതെന്നും, നീണ്ട വർഷങ്ങളായി നടന്ന കുറ്റകൃത്യങ്ങൾ ഇപ്പോഴാണ് നിയമനടപടികളിലേക്ക് എത്തുന്നതെന്നും പൊലീസ് വ്യക്തമാക്കി.

ആറ് ബലാത്സംഗക്കേസുകൾ, ഒരു ബലാത്സംഗ ശ്രമം, 21 ലൈംഗികാതിക്രമങ്ങൾ, നാല് അശ്ലീലാക്രമണങ്ങൾ എന്നിവ ഉൾപ്പെടുന്നതാണ് പ്രതിക്കെതിരെ ചുമത്തിയ കുറ്റങ്ങൾ. ഈ കേസുകളിൽ ഉൾപ്പെട്ട അഞ്ച് ഇരകൾ സ്ത്രീകളാണെന്നും പൊലീസ് അറിയിച്ചു. ചില സംഭവങ്ങൾ ഇരുപത് വർഷത്തോളം പഴക്കമുള്ളതായതിനാൽ, തെളിവുകൾ ശേഖരിക്കുകയും ഇരകളുടെ മൊഴികൾ രേഖപ്പെടുത്തുകയും ചെയ്യുന്നത് വലിയ വെല്ലുവിളിയായിരുന്നുവെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
2020 ഒക്ടോബർ 20നാണ് അദേയേമിയെ ആദ്യമായി അറസ്റ്റ് ചെയ്തത്. വിശദമായ അന്വേഷണത്തിനും തെളിവുകളുടെ പരിശോധനയ്ക്കും ശേഷമാണ് ഇപ്പോൾ ഔദ്യോഗികമായി കുറ്റങ്ങൾ ചുമത്തിയത്. പ്രതിയെ തിങ്കളാഴ്ച ബ്രോമ്ലി മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കുമെന്ന് അധികൃതർ അറിയിച്ചു. കേസുമായി ബന്ധപ്പെട്ട് കൂടുതൽ ഇരകൾ മുന്നോട്ട് വരാൻ സാധ്യതയുണ്ടെന്നും, ബന്ധപ്പെട്ടവർ പൊലീസുമായി സഹകരിക്കണമെന്നും അന്വേഷണ സംഘം അഭ്യർത്ഥിച്ചു.











Leave a Reply