ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഹൃദ്രോഗ സാധ്യത കുറയ്ക്കാൻ വ്യാപകമായി ഉപയോഗിക്കുന്ന സ്റ്റാറ്റിൻ മരുന്നുകളെക്കുറിച്ചുള്ള ആശങ്കകൾക്ക് ശാസ്ത്രീയമായ അടിസ്ഥാനമില്ലെന്ന പഠന റിപ്പോർട്ട് പുറത്തുവന്നു. പേശിവേദനയും പ്രമേഹവും പോലുള്ള ചില ആരോഗ്യപ്രശ്നങ്ങൾ ഒഴിച്ചാൽ സ്റ്റാറ്റിൻ മരുന്നുകളുടെ ലേബലുകളിൽ പറയുന്ന 66 പാർശ്വഫലങ്ങളിൽ വെറും നാലിനേ ശാസ്ത്രീയ തെളിവുകളുള്ളൂവെന്ന് പുതിയ പഠനം വ്യക്തമാക്കുന്നു. കരൾ പരിശോധനാ ഫലങ്ങളിലെ മാറ്റം, ചെറുതായ കരൾ അസാധാരണതകൾ, മൂത്രത്തിലെ വ്യത്യാസങ്ങൾ, ശരീരത്തിലെ ചില ഭാഗങ്ങളിൽ വീക്കം എന്നിവയ്ക്കാണ് തെളിവുകൾ കണ്ടെത്തിയിട്ടുള്ളത്.

എന്നാൽ ഇവയുമായി ബന്ധപ്പെട്ട അപകടസാധ്യതകൾ അതീവ ചെറുതാണെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. ലാൻസറ്റ് മെഡിക്കൽ ജേർണലിൽ പ്രസിദ്ധീകരിച്ച സമഗ്ര അവലോകനത്തിലാണ് ഈ നിഗമനങ്ങൾ ഉള്ളത്. ലഭ്യമായ പഠന വിവരങ്ങൾ വിശദമായി പരിശോധിച്ച ശേഷമാണ് സ്റ്റാറ്റിൻ മരുന്നുകളെക്കുറിച്ചുള്ള ഭീതികൾ പലതും അനാവശ്യമായ ഭീതിയാണെന്ന് ഗവേഷകർ വ്യക്തമാക്കുന്നത്.

കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ആളുകൾ സ്റ്റാറ്റിൻ മരുന്നുകൾ ഉപയോഗിക്കുന്നുണ്ടെന്നും, ഹൃദയാഘാതം, പക്ഷാഘാതം, ഹൃദയസംബന്ധമായ മരണങ്ങൾ എന്നിവ കുറയ്ക്കുന്നതിൽ ഇവ ഫലപ്രദമാണെന്നും പഠനം ഓർമ്മിപ്പിക്കുന്നു. അതേസമയം, നിരവധി പാർശ്വഫലങ്ങൾ പ്രചരിക്കുന്നതിനാൽ സുരക്ഷയെക്കുറിച്ചുള്ള ഭയം മൂലം പലരും മരുന്ന് ഒഴിവാക്കുന്ന സാഹചര്യവുമുണ്ട്. എന്നാൽ ശാസ്ത്രീയ തെളിവുകൾ അടിസ്ഥാനമാക്കി നോക്കുമ്പോൾ, സ്റ്റാറ്റിൻ മരുന്നുകളുടെ ഗുണം അപകടസാധ്യതകളെക്കാൾ വളരെ കൂടുതലാണെന്നതാണ് പുതിയ പഠനത്തിന്റെ മുഖ്യ സന്ദേശം.
യുകെയിൽ നാഷണൽ ഹെൽത്ത് സർവീസ് (NHS) വഴി സ്റ്റാറ്റിൻ മരുന്നുകൾ വ്യാപകമായി നിർദേശിക്കപ്പെടുന്ന സാഹചര്യത്തിൽ ഈ പഠനത്തിന് പ്രത്യേക പ്രാധാന്യമുണ്ട്. ലക്ഷക്കണക്കിന് ബ്രിട്ടീഷ് പൗരന്മാർ ദീർഘകാലമായി ഈ മരുന്നുകൾ ഉപയോഗിക്കുന്നതിനാൽ, സുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾക്ക് ശാസ്ത്രീയ മറുപടി നൽകുന്ന കണ്ടെത്തലുകൾ പൊതുജനാരോഗ്യ നയങ്ങളിൽ നിർണായകമാകുമെന്ന് വിലയിരുത്തപ്പെടുന്നു. യുകെ ആസ്ഥാനമായ ‘ലാൻസറ്റ്’ മെഡിക്കൽ ജേർണലിൽ പ്രസിദ്ധീകരിച്ച പഠനം, സ്റ്റാറ്റിൻ മരുന്നുകളെക്കുറിച്ചുള്ള തെറ്റായ ധാരണകൾ മാറ്റാനും, രോഗികൾക്ക് ആത്മവിശ്വാസത്തോടെ ചികിത്സ തുടരാനും സഹായകരമാകുമെന്നതാണ് ആരോഗ്യ വിദഗ്ധരുടെ വിലയിരുത്തൽ.











Leave a Reply