കോട്ടയം ∙ ചങ്ങനാശ്ശേരി എസ് ബി കോളേജിലെ ശതാബ്ദി ആഘോഷങ്ങളിൽ പങ്കെടുക്കാനെത്തുന്ന ഉപരാഷ്ട്രപതിക്ക് മന്നം സമാധിയിൽ പുഷ്പാർച്ചന നടത്താൻ എൻഎസ്എസ് അനുമതി നിഷേധിച്ചു. സന്ദർശനത്തിന് മുന്നോടിയായി കൂടുതൽ വിശദാംശങ്ങൾ പുറത്തുവന്നതോടെ വിഷയത്തിൽ പ്രതികരണവുമായി എൻഎസ്എസ് രംഗത്തെത്തി. ഇന്ന് രാവിലെ മാത്രമാണ് പുഷ്പാർച്ചനയ്ക്കായി ഉപരാഷ്ട്രപതി അനുമതി തേടിയതെന്നാണ് സംഘടനയുടെ വിശദീകരണം.
ഉപരാഷ്ട്രപതിയുടെ ഔദ്യോഗിക പരിപാടി പട്ടിക പ്രകാരം ഉച്ചയ്ക്ക് 2.50ന് കോളേജ് ഗ്രൗണ്ടിൽ ഹെലികോപ്റ്റർ ഇറങ്ങിയതിന് പിന്നാലെ 3 മണിക്ക് മന്നം സമാധിയിൽ പുഷ്പാർച്ചന നടത്തുകയും തുടർന്ന് തൊട്ടടുത്തുള്ള എസ് ബി കോളേജിൽ 3.30ന് നടക്കുന്ന പരിപാടിയിൽ പങ്കെടുക്കുകയും ചെയ്യാനായിരുന്നു പദ്ധതി. എന്നാൽ ഷെഡ്യൂൾ പുറത്തുവന്നതിന് ശേഷമാണ് പ്രോട്ടോക്കോൾ ഓഫീസറെ ബന്ധപ്പെട്ട് അനുമതി നൽകാനാവില്ലെന്ന് എൻഎസ്എസ് അറിയിച്ചത്.
തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ എല്ലാവർക്കും സമാധിയിൽ സന്ദർശനം അനുവദിക്കാനാകില്ലെന്നാണ് എൻഎസ്എസിന്റെ നിലപാട്. ഉപരാഷ്ട്രപതിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട സുരക്ഷാ പരിശോധനകൾ നടത്തേണ്ടതുണ്ടെന്നും, അതിനായി സമാധി പ്രദേശത്ത് പ്രത്യേക അനുമതി നൽകാൻ സാധിക്കില്ലെന്നും സംഘടന അറിയിച്ചു. ഈ സാഹചര്യത്തിലാണ് പുഷ്പാർച്ചനയ്ക്ക് അനുമതി നിഷേധിച്ചതെന്ന് എൻഎസ്എസ് വ്യക്തമാക്കി.











Leave a Reply