ന്യൂഡൽഹി∙ ഇറാനെതിരെ ഇസ്രയേൽ നടത്തിയ ആക്രമണത്തെ തുടർന്ന് പശ്ചിമേഷ്യയിലെ സുരക്ഷാ സാഹചര്യം കടുത്തതിനെ തുടര്‍ന്ന് ഗള്‍ഫ് മേഖലയിലേക്കും മധ്യപൂർവദേശത്തേക്കും ഉള്ള എല്ലാ സര്‍വീസുകളും എയർ ഇന്ത്യയും ഇൻഡിഗോയും താത്കാലികമായി റദ്ദാക്കി. യാത്രക്കാരുടെയും വിമാന ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് പരമപ്രധാന പരിഗണനയെന്ന് എയർ ഇന്ത്യ അറിയിച്ചു. സുരക്ഷാ സാഹചര്യം നിരന്തരം വിലയിരുത്തുകയാണെന്നും അതനുസരിച്ച് സര്‍വീസുകളിൽ മാറ്റങ്ങൾ വരുത്തുമെന്നും കമ്പനി വ്യക്തമാക്കി. ഇൻഡിഗോയും അർധരാത്രിവരെ മധ്യപൂർവദേശത്തേക്കും തിരിച്ചുമുള്ള സര്‍വീസുകള്‍ നിര്‍ത്തിവെച്ചതായി അറിയിച്ചു. തടസ്സങ്ങൾ പരമാവധി കുറയ്ക്കാൻ പുനഃക്രമീകരണ നടപടികൾ പുരോഗമിക്കുകയാണെന്നും യാത്രക്കാരെ സഹായിക്കാൻ പ്രത്യേക സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.

ഇസ്രയേലിലെ ഇന്ത്യന്‍ പൗരന്മാര്‍ അതീവ ജാഗ്രത പാലിക്കണമെന്നും ഷെല്‍ട്ടറുകളില്‍ തുടരണമെന്നും എംബസി ഓഫ് ഇന്ത്യ ടെല്‍ അവീവ് നിര്‍ദേശം നല്‍കി. അത്യാവശ്യമല്ലാത്ത യാത്രകള്‍ പൂര്‍ണമായും ഒഴിവാക്കണമെന്നും അടിയന്തര സാഹചര്യങ്ങളില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ് ലൈന്‍ (+972-54-7520711) വഴി ബന്ധപ്പെടാമെന്നും അറിയിച്ചു. ഇറാനിലെ ഇന്ത്യന്‍ പൗരന്മാര്‍ക്കും സമാന നിര്‍ദേശം നല്‍കിയ എംബസി ഓഫ് ഇന്ത്യ ടെഹ്റാൻ, വീടിനുള്ളില്‍ തുടരുകയും ഔദ്യോഗിക മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും ആവശ്യപ്പെട്ടു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് മുഖ്യമന്ത്രിയുടെ ഓഫിസിന്റെ നിര്‍ദ്ദേശപ്രകാരം നോർക്ക റൂട്ട്സ് ഹെല്‍പ്‌ഡെസ്‌ക് പ്രവര്‍ത്തനം ആരംഭിച്ചു. രാജ്യാന്തര മിസ്ഡ് കോള്‍ (+91-8802012345) വഴിയോ ടോള്‍ഫ്രീ നമ്പര്‍ (18004253939) വഴിയോ കേരളീയര്‍ക്ക് രജിസ്റ്റര്‍ ചെയ്യാം.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഗള്‍ഫ് മേഖലയിലെ ആകാശപാത അടച്ചതിനെ തുടര്‍ന്ന് കൊച്ചി, കണ്ണൂര്‍ വിമാനത്താവളങ്ങളില്‍നിന്നുള്ള നിരവധി സര്‍വീസുകള്‍ റദ്ദാക്കി. ഇറാന്‍, ഇറാഖ്, കുവൈറ്റ്, ബഹറൈന്‍, ഖത്തര്‍ എന്നിവയുടെ വ്യോമപാതകളാണ് അടച്ചിട്ടിരിക്കുന്നത്. കൊച്ചിയില്‍നിന്ന് ഷാര്‍ജ, ദോഹ, അബുദാബി, ബഹറൈന്‍, ദുബായ്, റാസല്‍ ഖൈമ, ജിദ്ദ, മസ്‌കറ്റ് തുടങ്ങിയ ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ്, ഇൻഡിഗോ, ആകാശ എയർ, ഒമാൻ എയർ, എത്തിഹാദ് സര്‍വീസുകള്‍ റദ്ദാക്കി. കണ്ണൂരില്‍നിന്ന് ദോഹ, ഫുജൈറ, ഷാര്‍ജ സര്‍വീസുകളും നിലച്ചിട്ടുണ്ട്. സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ പശ്ചിമേഷ്യയിലെ സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും തുടര്‍നടപടികള്‍ സാഹചര്യങ്ങള്‍ വിലയിരുത്തിയ ശേഷമേ തീരുമാനിക്കൂ എന്നും അധികൃതര്‍ അറിയിച്ചു.