ന്യൂസ് ഡെസ്ക്, മലയാളം യുകെ
രണ്ടാം ലോകമഹായുദ്ധത്തിനു ശേഷമുള്ള മൂന്ന് ദശാബ്ദങ്ങളിൽ നടന്ന ബലപ്രയോഗ ദത്തെടുക്കലിൽ പങ്കുണ്ടായതിനാൽ ചർച്ച് ഓഫ് ഇംഗ്ലണ്ട് ഔദ്യോഗികമായി ക്ഷമ ചോദിക്കാൻ ഒരുങ്ങുന്നു. വിവാഹിതരല്ലാത്ത സ്ത്രീകൾക്ക് ജനിച്ച കുട്ടികളെ സമൂഹത്തിൽ നിന്ന് മറച്ചുവെച്ച് ദത്തെടുക്കലിന് നിർബന്ധിതരാക്കിയ സംഭവങ്ങളായിരുന്നു ഇവ. ഇംഗ്ലണ്ടിലുടനീളം ഏകദേശം 100 ‘മദർ ആൻഡ് ബേബി ഹോംസ്’ നടത്തിയാണ് ഈ സംവിധാനം പ്രവർത്തിച്ചിരുന്നത്.

1950 മുതൽ 1970 വരെയുള്ള കാലഘട്ടത്തിൽ ഏകദേശം 1.85 ലക്ഷം കുഞ്ഞുങ്ങൾ ഇത്തരം ബലപ്രയോഗ ദത്തെടുക്കലിന് ഇരയായതായി പാർലമെന്ററി അന്വേഷണത്തിൽ കണ്ടെത്തി. ഈ വീടുകളിൽ കഴിയേണ്ടി വന്ന സ്ത്രീകൾ കടുത്ത മാനസികവും ശാരീരികവുമായ പീഡനങ്ങൾ അനുഭവിച്ചതായും റിപ്പോർട്ടുകൾ പറയുന്നു. 16 -ാമത്തെ വയസ്സിൽ ഗർഭിണിയായ ജാൻ ഡോയൽ എന്ന സ്ത്രീ, ഗർഭിണിയായിരിക്കെ പോലും കഠിന ജോലികൾ ചെയ്യേണ്ടി വന്നതായി ഓർമ്മിക്കുന്നു. പ്രസവത്തിന് പിന്നാലെ അവളുടെ കുഞ്ഞിനെ വേർതിരിച്ചെങ്കിലും, 63 വർഷങ്ങൾക്ക് ശേഷം അവർ വീണ്ടും ഒന്നിച്ചു.

സ്ത്രീകളും കുട്ടികളും അനുഭവിച്ച വേദനയും ദീർഘകാല ആഘാതവും അംഗീകരിക്കുന്നതായും, അന്നത്തെ സാമൂഹിക സമീപനങ്ങൾ വലിയ ദോഷം വരുത്തിയതായും ചർച്ച് സമ്മതിക്കുന്നു. ചരിത്ര പഠന വിദഗ്ധർ പറയുന്നതനുസരിച്ച്, ഈ ക്ഷമാപണം പഴയ ‘ലജ്ജയും പാപവും’ എന്ന കാഴ്ചപ്പാടിൽ നിന്ന് മാറി, സംഭവിച്ച അനീതികളെ തുറന്നു അംഗീകരിക്കാൻ സഹായകരമാകും. ഇതിനകം തന്നെ കത്തോലിക്കാ സഭയും സ്കോട്ട് ലൻഡും വെയിൽസും ക്ഷമാപണം നടത്തിയ സാഹചര്യത്തിൽ, ചർച്ച് ഓഫ് ഇംഗ്ലണ്ടിന്റെ നടപടി ബ്രിട്ടീഷ് സർക്കാരിനും സമ്മർദ്ദമാകും. സർക്കാർ ഇപ്പോഴും ഔദ്യോഗികമായി ക്ഷമ ചോദിച്ചിട്ടില്ലെങ്കിലും, വിഷയത്തിൽ “സജീവ പരിഗണന” നടക്കുന്നതായി മന്ത്രി ജോഷ് മക്അലിസ്റ്റർ അറിയിച്ചു. എന്നാൽ, ജാൻ ഡോയൽ പോലുള്ള ഇരകൾക്ക്, “ഹൃദയത്തിൽ നിന്നുള്ള യഥാർത്ഥ ക്ഷമാപണമായിരിക്കണം” എന്ന നിലപാടാണ്.











Leave a Reply