ഉത്തർപ്രദേശിലെ കാൻപൂർ കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന വൃക്ക കടത്ത് സംഘത്തിന്റെ മുഖ്യസൂത്രധാരൻ പിടിയിലായി. രോഹിത് തിവാരിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പന്ത്രണ്ടാം ക്ലാസ് വിദ്യാഭ്യാസയോഗ്യത മാത്രമുള്ള ഇയാൾ സ്വയം വിദഗ്ധ ഡോക്ടറെന്ന വ്യാജേന മുപ്പതിലധികം വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയകൾ നടത്തിയതായി അന്വേഷണത്തിൽ കണ്ടെത്തി. ശസ്ത്രക്രിയകളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ ഉൾപ്പെടെ നിർണായക തെളിവുകളും പൊലീസ് ശേഖരിച്ചു.
കാൻപൂരിലെ സ്വകാര്യ ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് റാക്കറ്റിനെക്കുറിച്ചുള്ള നിർണായക സൂചനകൾ ലഭിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ലഖ്നൗ, ഡൽഹി, മുംബൈ, കൊൽക്കത്ത, നേപ്പാൾ എന്നിവിടങ്ങളിലേക്കും ഈ സംഘത്തിന്റെ ബന്ധങ്ങൾ വ്യാപിച്ചതായി വ്യക്തമായി. കേസിൽ ഇതിനകം ഒമ്പത് പേർ അറസ്റ്റിലായിട്ടുണ്ട്. ചില ഡോക്ടർമാരും സംഘത്തിൽ ഉൾപ്പെട്ടിരുന്നുവെന്നാണ് വിവരം.
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരെയും വിദ്യാർത്ഥികളെയും ലക്ഷ്യമിട്ടാണ് സംഘം പ്രവർത്തിച്ചത്. അവയവദാനം ചെയ്യുന്നവർക്ക് വളരെ കുറച്ച് തുക മാത്രം നൽകുകയും, വൃക്ക ആവശ്യമായ രോഗികളിൽ നിന്ന് 60 ലക്ഷം മുതൽ ഒരു കോടി രൂപ വരെ ഈടാക്കുകയും ചെയ്തിരുന്നു. കൂടുതൽ പ്രതികളെ കണ്ടെത്താൻ പൊലീസ് അന്വേഷണം തുടരുകയാണ്.











Leave a Reply