കൊളക്കാട് (കണ്ണൂർ) ∙ അമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം മകൻ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയ സംഭവം പ്രദേശത്തെ നടുക്കി. താന്നിക്കുന്നിലെ മഠത്തിപ്പറമ്പിൽ തങ്കച്ചന്റെ ഭാര്യ ഗീതമ്മ (50) യെയാണ് മകൻ ക്രിസ്റ്റി (25) ക്രൂരമായി കൊലപ്പെടുത്തിയത്; മഹിളാ മോർച്ച ജില്ലാ കമ്മിറ്റിയംഗമായിരുന്നു ഗീതമ്മ. വെള്ളിയാഴ്ച രാത്രി പത്തരയോടെയായിരുന്നു സംഭവം.
ഗീതമ്മയുമായുണ്ടായ വാക്കുതർക്കത്തിനൊടുവിൽ കിടപ്പുമുറിയിൽവെച്ചാണ് ക്രിസ്റ്റി ആക്രമണം നടത്തിയത്. ബെംഗളൂരുവിൽ ബിസിഎ പഠനം തുടരുന്നതിനിടെ പഠനം ഉപേക്ഷിച്ച് നാട്ടിലെത്തിയ ഇയാൾ ലഹരിമരുന്നിന് അടിമയായിരുന്നു എന്നാണ് പൊലീസ് സൂചന; സംഭവസമയത്ത് തങ്കച്ചൻ വീട്ടിലില്ലായിരുന്നു.
കൊലപാതകത്തിന് ശേഷം വീട്ടിൽ തന്നെ തുടരുകയായിരുന്ന ക്രിസ്റ്റി, സമീപവാസിയായ യുവാവിനെ വിളിച്ചുവരുത്തി അയാളുടെ സ്കൂട്ടറിൽ കേളകം പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. തുടർന്ന് പൊലീസ് ഗീതമ്മയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു; മൃതദേഹം പേരാവൂർ താലൂക്കാശുപത്രിയിലേക്ക് മാറ്റി, ഡിവൈഎസ്പി ചന്ദ്രമോഹൻ, എസ്എച്ച്ഒ ഇതിഹാസ് താഹ എന്നിവരുടെ നേതൃത്വത്തിൽ അന്വേഷണം പുരോഗമിക്കുന്നു.











Leave a Reply