കേരളത്തിലെ തിരഞ്ഞെടുപ്പ് തോൽവിയുടെ ധാർമിക ഉത്തരവാദിത്വം മുഖ്യമന്ത്രി പിണറായി വിജയൻ മാത്രം ഏറ്റെടുക്കേണ്ട സാഹചര്യമില്ലെന്ന് സി.പി.എം. ജനറൽ സെക്രട്ടറി എം.എ. ബേബി പറഞ്ഞു. തിരഞ്ഞെടുപ്പിനെ പാർട്ടി കൂട്ടായ നേതൃത്വത്തിന്റെ അടിസ്ഥാനത്തിലാണ് നേരിട്ടതെന്നും വീഴ്ചകളുണ്ടായിട്ടുണ്ടെങ്കിൽ അതിന്റെ ഉത്തരവാദിത്വവും നേതൃത്വത്തിനാണെന്നും അദ്ദേഹം വ്യക്തമാക്കി. പരിശോധനകൾക്കും വിലയിരുത്തലുകൾക്കും ശേഷം ആവശ്യമെങ്കിൽ തിരുത്തൽ നടപടികളും നേതൃമാറ്റവും പരിഗണിക്കാമെന്നും ബേബി കൂട്ടിച്ചേർത്തു.
പ്രതിപക്ഷ നേതാവിനെ കുറിച്ചുള്ള തീരുമാനം സംസ്ഥാന ഘടകം ചർച്ച ചെയ്ത് എടുക്കുമെന്നും ഈ വിഷയം പൊളിറ്റ് ബ്യൂറോ യോഗത്തിൽ പരിഗണിച്ചിട്ടില്ലെന്നും എം.എ. ബേബി പറഞ്ഞു. പിണറായി വിജയൻ പ്രതിപക്ഷ നേതാവാകുമോയെന്ന ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. വ്യക്തികളെക്കാൾ പാർട്ടി ഘടകങ്ങൾക്കാണ് ഇത്തരത്തിലുള്ള കാര്യങ്ങളിൽ തീരുമാനമെടുക്കാനുള്ള ഉത്തരവാദിത്വമെന്നും അദ്ദേഹം പറഞ്ഞു.
ഭരണം നഷ്ടമായെങ്കിലും എൽ.ഡി.എഫിന് 37.6 ശതമാനം വോട്ട് ലഭിച്ചതിനെ തുടർന്ന് കേരളത്തിൽ ഇപ്പോഴും ശക്തമായ ജനപിന്തുണയുണ്ടെന്നാണ് സി.പി.എം. വിലയിരുത്തൽ. അതേസമയം ബി.ജെ.പി. ആദ്യമായി മൂന്ന് സീറ്റ് നേടിയതിനെ ഗൗരവകരമായ രാഷ്ട്രീയ ഭീഷണിയായി പാർട്ടി കാണുന്നതായും എം.എ. ബേബി പറഞ്ഞു. തമിഴ്നാട്ടിൽ വിജയ് നേതൃത്വം നൽകുന്ന ടി.വി.കെ. സർക്കാരിൽ നിലവിൽ പങ്കെടുക്കില്ലെന്നും എന്നാൽ സംസ്ഥാന ഘടകം ആവശ്യപ്പെട്ടാൽ പിന്നീട് ചർച്ച ചെയ്യാമെന്നും അദ്ദേഹം വ്യക്തമാക്കി.











Leave a Reply