ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബ്രിട്ടീഷ് പ്രധാനമന്ത്രി കിയർ സ്റ്റാർമറിനെതിരെ ലേബർ പാർട്ടിക്കുള്ളിലെ പ്രതിഷേധം ശക്തമാകുന്നതിനിടെ മന്ത്രിസഭയിൽ നിന്ന് നാല് മന്ത്രിമാർ രാജിവച്ചു. സേഫ്‌ഗാർഡിംഗ് മിനിസ്റ്ററായിരുന്ന ജെസ് ഫിലിപ്സ് ഉൾപ്പെടെ രാജിവച്ചവർ ജനങ്ങൾ പ്രതീക്ഷിച്ച മാറ്റം നിലവിലെ നേതൃത്വത്തിൽ കാണുന്നില്ലെന്ന വിമർശനമാണ് ഉയർത്തിയത്. സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള അതിക്രമങ്ങൾ തടയാനുള്ള നിയമനടപടികൾ പോലും വൈകുന്നതായി ജെസ് ഫിലിപ്സ് രാജിക്കത്തിൽ കുറ്റപ്പെടുത്തി. “വാക്കുകളല്ല, പ്രവർത്തനങ്ങളാണ് വേണ്ടത്” എന്നും അവർ ചൂണ്ടിക്കാട്ടി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഡിവല്യൂഷൻ, ഫെയ്ത്ത് ആൻഡ് കമ്മ്യൂണിറ്റീസ് മിനിസ്റ്ററായ മിയാറ്റ ഫാൻബുലെ, വിക്ടിംസ് ആൻഡ് വയലൻസ് എഗൈൻസ്റ്റ് വിമൻ ആൻഡ് ഗേൾസ് മിനിസ്റ്ററായിരുന്ന അലക്‌സ് ഡേവിസ്-ജോൺസ്, മന്ത്രി സുബിർ അഹമ്മദ് എന്നിവരും സ്റ്റാർമർ പിന്മാറാനുള്ള സമയക്രമം പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് രാജിവച്ചു. അടുത്തിടെ നടന്ന തിരഞ്ഞെടുപ്പുകളിലെ മോശം പ്രകടനത്തിന് പിന്നാലെ 80-തിലധികം ലേബർ എംപിമാർ സ്റ്റാർമർ രാജിവെക്കണമെന്നാവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, 100 – ലധികം എംപിമാരും സഹമന്ത്രിമാരും അദ്ദേഹത്തെ പിന്തുണച്ച് രംഗത്തെത്തി. നേതൃത്വമാറ്റത്തിന് ഇത് ശരിയായ സമയമല്ലെന്നാണ് ഇവരുടെ നിലപാട്.

രാഷ്ട്രീയ അനിശ്ചിതത്വം ശക്തമായ സാഹചര്യത്തിലും സർക്കാർ പ്രവർത്തനങ്ങൾ തുടരുമെന്ന് കിയർ സ്റ്റാർമർ മന്ത്രിസഭാ യോഗത്തിൽ വ്യക്തമാക്കി. ഡെപ്യൂട്ടി പ്രൈം മിനിസ്റ്ററായ ഡേവിഡ് ലാമി സ്റ്റാർമറിന് പൂർണ പിന്തുണ പ്രഖ്യാപിക്കുകയും വിമർശകർ പകരക്കാരനെ വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടു. ഹെൽത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് ബുധനാഴ്ച സ്റ്റാർമറുമായി കൂടിക്കാഴ്ച നടത്താനിരിക്കെ, ലേബർ പാർട്ടിക്കുള്ളിലെ പ്രതിസന്ധി കൂടുതൽ രൂക്ഷമാകുകയാണ്.