ന്യൂസ് ഡെസ്ക്, മലയാളം യുകെ
സൗജന്യ ശിശുപരിചരണ പദ്ധതിയുടെ പേരിൽ മാതാപിതാക്കളിൽ നിന്ന് നേരത്തെ അറിയിക്കാത്ത ചെലവുകൾ ഈടാക്കുന്നുണ്ടോ എന്നത് അന്വേഷിക്കാൻ ബ്രിട്ടീഷ് സർക്കാർ നീക്കം തുടങ്ങി. വിദ്യാഭ്യാസ സെക്രട്ടറി ബ്രിജിറ്റ് ഫിലിപ്സൺ മത്സര-ഉപഭോക്തൃ അതോറിറ്റിയായ ‘കോംപറ്റിഷൻ ആൻഡ് മാർക്കറ്റ്സ് അതോറിറ്റി’യോട് വിഷയത്തിൽ അന്വേഷണം നടത്താൻ നിർദേശം നൽകും. മൂന്ന്, നാല് വയസുകാരുടെ 30 മണിക്കൂർ സൗജന്യ ശിശുപരിചരണ പദ്ധതി നിലവിലുണ്ടെങ്കിലും, പല നേഴ്സറികളും അഡ്മിഷൻ ഉറപ്പാക്കാൻ മടക്കി നൽകാത്ത ഡെപ്പോസിറ്റുകൾ ആവശ്യപ്പെടുന്നതായി പരാതി ഉയർന്നിട്ടുണ്ട്.

ഭക്ഷണം, ലഘുഭക്ഷണം, നാപ്പി, സൺക്രീം തുടങ്ങിയവയുടെ പേരിൽ അധിക തുകയും ഈടാക്കുന്ന സാഹചര്യമുണ്ടെന്നാണ് മന്ത്രിമാർക്ക് ലഭിച്ച വിവരം. ഇതുവഴി സാമ്പത്തികമായി ബുദ്ധിമുട്ടുന്ന കുടുംബങ്ങൾക്ക് സർക്കാർ പ്രഖ്യാപിച്ച സൗജന്യ സേവനങ്ങളുടെ ഗുണം പൂർണമായി ലഭിക്കാത്ത അവസ്ഥയാണെന്ന് അവർ വിലയിരുത്തുന്നു. അതിനാൽ ഇത്തരം രഹസ്യച്ചെലവുകൾ നിയന്ത്രിക്കാൻ സർക്കാർ ശക്തമായ ഇടപെടലിന് തയ്യാറെടുക്കുകയാണ്.

ഇംഗ്ലണ്ടിലെ പ്രാദേശിക തിരഞ്ഞെടുപ്പുകളിൽ തിരിച്ചടി നേരിട്ട പശ്ചാത്തലത്തിൽ ജനങ്ങളുടെ ജീവിതച്ചെലവ് കുറയ്ക്കാൻ പ്രായോഗിക നടപടികൾ കൈക്കൊള്ളുന്നതായി തെളിയിക്കാനാണ് സർക്കാരിന്റെ ശ്രമം. ഇന്ധനവില വർധനയും പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്നുള്ള ഭക്ഷ്യ-ഊർജ ചെലവുകളിലെ വർധനയും കുടുംബങ്ങളെ കൂടുതൽ സമ്മർദ്ദത്തിലാക്കുന്ന സാഹചര്യത്തിലാണ് പുതിയ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്.











Leave a Reply