കൊല്ലം അഞ്ചലിൽ പോലീസുകാരന്റെ വീട്ടുമുറ്റത്തിരുന്ന ബൈക്ക് കത്തിച്ച സംഭവത്തിൽ രണ്ട് യുവതികളെ പോലീസ് അറസ്റ്റ് ചെയ്തു. ശൂരനാട് സ്വദേശിനി ആരതി രാജും സുഹൃത്ത് ഗായത്രി മോഹനനുമാണ് പിടിയിലായത്. കസ്റ്റഡിയിലിരിക്കെ ആത്മഹത്യശ്രമം നടത്തിയ ആരതിയെ പിന്നീട് പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
ആറന്മുള പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ വിവേകിന്റെ വീട്ടുമുറ്റത്തിരുന്ന ബൈക്കാണ് കഴിഞ്ഞ ദിവസം രാത്രിയിൽ തീകൊളുത്തിയത്. സി.സി.ടി.വി. ദൃശ്യങ്ങളും ഓട്ടോറിക്ഷ യാത്രയുടെ വിവരങ്ങളും കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. ഗൂഗിൾ പേ വഴി നൽകിയ പണമിടപാടുകളും ഫോൺ നമ്പറുകളും പരിശോധിച്ച പോലീസ് സാങ്കേതിക സഹായത്തോടെ പ്രതികളെ തിരിച്ചറിഞ്ഞു.
അറസ്റ്റിലായ ആരതിയും വിവേകും തമ്മിൽ നേരത്തെ വിവാഹനിശ്ചയം നടന്നിരുന്നുവെന്നാണ് പോലീസ് പറയുന്നത്. പിന്നീട് വിവാഹം മുടങ്ങിയതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് നിഗമനം. ബൈക്ക് കത്തിച്ചതിന് പുറമെ ഭീഷണിക്കത്തും സ്ഥലത്ത് ഉപേക്ഷിച്ചിരുന്നു. ഒരു വിദ്യാർഥി സംഘടനയുടെ പേര് ഉപയോഗിച്ച് കേസ് വഴിതിരിച്ചുവിടാനായിരുന്നു ശ്രമമെന്നും പോലീസ് വ്യക്തമാക്കി.











Leave a Reply