ഷാർജ: അൽ നഹദയിൽ മൂന്നാം നിലയിലെ ഫ്ലാറ്റിൽ നിന്ന് വീണ് രണ്ടുവയസ്സുകാരൻ മരിച്ച സംഭവത്തിൽ രണ്ട് ഒമ്പതുവയസ്സുകാരികളെയും അവരുടെ രക്ഷിതാക്കളെയും ചോദ്യം ചെയ്യാൻ ഷാർജ പൊലീസ് കസ്റ്റഡിയിലെടുത്തു. മരിച്ച കുട്ടി പാകിസ്താൻ സ്വദേശിയാണ്. സംഭവത്തിൽ ഒരു മലയാളി പെൺകുട്ടിയും ഒരു തമിഴ് പെൺകുട്ടിയും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. കുട്ടികളുടെ പങ്കിനെക്കുറിച്ചുള്ള സത്യാവസ്ഥ കണ്ടെത്തുന്നതിനായാണ് അന്വേഷണം ശക്തമാക്കിയിരിക്കുന്നത്.
ആദ്യം ലഭിച്ച വിവരങ്ങൾ പ്രകാരം, അയൽവാസികളായ പെൺകുട്ടികൾക്കൊപ്പം കളിക്കുന്നതിനിടെയാണ് കുട്ടി ജനലിലൂടെ താഴേക്ക് വീണ് അപകടമുണ്ടായതെന്നാണ് കരുതപ്പെട്ടത്. എന്നാൽ കെട്ടിടത്തിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ സംഭവത്തിൽ കൂടുതൽ സംശയങ്ങൾ ഉയർന്നു. ഇടനാഴിയിലേക്ക് പെൺകുട്ടികൾ രണ്ടുവയസ്സുകാരനെ വിളിച്ചുവരുത്തുന്നതും തുടർന്ന് കുട്ടി താഴേക്ക് വീഴുന്നതും ദൃശ്യങ്ങളിലുണ്ടെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
സംഭവം അബദ്ധത്തിൽ ഉണ്ടായതാണോ, മനഃപൂർവമായ നടപടിയുടെ ഫലമാണോ, അപകടശേഷം എന്തെങ്കിലും മറച്ചുവെക്കാൻ ശ്രമമുണ്ടായോ തുടങ്ങിയ കാര്യങ്ങളാണ് പൊലീസ് പരിശോധിക്കുന്നത്. കണ്ണൂർ സ്വദേശിയായ മലയാളി പെൺകുട്ടിയും കുടുംബവും അന്വേഷണ പരിധിയിലുണ്ട്. ഷാർജ ശിശു സംരക്ഷണ അതോറിറ്റിയുടെ മേൽനോട്ടത്തിലാണ് കേസ് അന്വേഷിക്കുന്നത്. അതേസമയം, കസ്റ്റഡിയിലുള്ളവർക്ക് ജാമ്യം ലഭിക്കുന്നതിനുള്ള നിയമനടപടികളും ആരംഭിച്ചതായി റിപ്പോർട്ടുകളുണ്ട്.











Leave a Reply