ബ്രിട്ടനിലെ ലേബർ സർക്കാരിൻ്റെ പ്രതിരോധ നയവുമായി ബന്ധപ്പെട്ട് പുതിയ തിരിച്ചടിയായി സായുധസേനാ മന്ത്രിയായിരുന്ന അൽ കാർൺസ് രാജിവച്ചു. പ്രതിരോധ നിക്ഷേപ പദ്ധതിക്ക് ആവശ്യമായ ധനസഹായം അനുവദിച്ചില്ലെന്നും ഭാവിയിലെ യുദ്ധസാഹചര്യങ്ങളെ നേരിടാൻ കഴിയാത്ത പഴയ സംവിധാനങ്ങൾക്കാണ് സർക്കാർ മുൻഗണന നൽകുന്നതെന്നും ആരോപിച്ചാണ് കാർൺസ് പദവി ഒഴിഞ്ഞത്. പ്രതിരോധ സെക്രട്ടറി ജോൺ ഹീലി രാജിവച്ചതിന് മണിക്കൂറുകൾക്കുശേഷമാണ് കാർൺസിന്റെയും രാജി.

പ്രതിരോധ രംഗത്ത് കൂടുതൽ നിക്ഷേപം അനിവാര്യമാണെന്നും യുക്രൈൻ യുദ്ധത്തിൽ കാണുന്ന പുതിയ സാങ്കേതികവിദ്യകൾ സ്വീകരിക്കാൻ പഴയ സൈനിക സംവിധാനങ്ങൾ ഒഴിവാക്കേണ്ട സമയമായെന്നും കാർൺസ് പറഞ്ഞു. നിലവിലെ പദ്ധതി “അടുത്ത യുദ്ധത്തിനല്ല, കഴിഞ്ഞ യുദ്ധത്തിനായുള്ള തയ്യാറെടുപ്പാണ്” എന്നായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. അതേസമയം, ലേബർ പാർട്ടി നേതൃത്വ മത്സരമുണ്ടായാൽ മത്സരിക്കുമെന്ന സൂചനയും അദ്ദേഹം നൽകി.
രാജികൾ പ്രധാനമന്ത്രി കെയർ സ്റ്റാർമറിന് വലിയ രാഷ്ട്രീയ സമ്മർദമാണ് സൃഷ്ടിച്ചിരിക്കുന്നത്. പ്രതിരോധ മന്ത്രാലയം ആവശ്യപ്പെട്ടതിലും കുറഞ്ഞ തുകയാണ് ട്രഷറി അനുവദിക്കാൻ തയ്യാറായതെന്ന തർക്കം ഏറെക്കാലമായി തുടരുകയായിരുന്നു. രാജ്യസുരക്ഷയ്ക്കാവശ്യമായ വിഭവങ്ങൾ നൽകുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്ന ജോൺ ഹീലിയുടെ വിമർശനവും സ്റ്റാർമറുടെ നേതൃത്വത്തിന് പുതിയ വെല്ലുവിളിയായി മാറിയിട്ടുണ്ട്.











Leave a Reply