ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിലെ നോർത്ത് സോമർസെറ്റിലെ വെസ്റ്റൺ-സൂപ്പർ – മെയറിൽ ഒൻപത് വയസുകാരിയായ ആരിയ തോർപ്പിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ 16-കാരനായ ബാലനെ കോടതി കുറ്റവിമുക്തനാക്കി. കൊലപാതകത്തിനും നരഹത്യയ്ക്കുമുള്ള കുറ്റങ്ങൾ ചുമത്തിയിരുന്നെങ്കിലും, സംഭവം മനഃപൂർവമല്ലെന്നും അബദ്ധത്തിൽ സംഭവിച്ചതാണെന്നും ജൂറി വിലയിരുത്തി. പ്രായപൂർത്തിയാകാത്തതിനാൽ പ്രതിയുടെ പേര് പുറത്തുവിട്ടിട്ടില്ല.

2025 ഡിസംബറിൽ വീട്ടിലുണ്ടായ സംഭവത്തിലാണ് ആരിയയ്ക്ക് നെഞ്ചിൽ മാരകമായി കുത്തേറ്റത്. അടുക്കളയിൽ നിന്ന് കത്തി എടുത്ത് ആരിയയെ ഭയപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ ഫെൻസിങ് കളിക്കുന്നതുപോലെ മുന്നോട്ട് ആഞ്ഞുവീശിയപ്പോൾ അബദ്ധത്തിൽ കുത്തേറ്റതാണെന്ന് പ്രതി കോടതിയിൽ മൊഴിനൽകി. കുത്തേറ്റതിന് ശേഷം ഭയന്നുപോയ താൻ സംഭവസ്ഥലത്ത് നിന്ന് ഓടിപ്പോയെന്നും പിന്നീട് സമീപത്തെ റെയിൽവേ സ്റ്റേഷനിൽ കുട്ടികളോട് ഇത് ഒരു അപകടമായിരുന്നുവെന്ന് പറഞ്ഞതായും കോടതി കേട്ടു.
കുത്തേറ്റതിന് പിന്നാലെ ആരിയ അതിവേഗം മരിച്ചുവെന്നാണ് മെഡിക്കൽ തെളിവുകൾ. സംഭവശേഷം പ്രതി സഹായം തേടുകയോ ആംബുലൻസ് വിളിക്കുകയോ ചെയ്തിരുന്നില്ല. ഏഴ് ദിവസത്തെ വിചാരണയ്ക്കും മൂന്ന് ദിവസത്തെ ചർച്ചകൾക്കും ശേഷം ജൂറി ഏകകണ്ഠമായാണ് ഇയാളെ കുറ്റവിമുക്തനായുള്ള വിധി പ്രഖ്യാപിച്ചത്. ആരിയയെ എല്ലാവർക്കും പ്രിയപ്പെട്ട കുട്ടിയെന്നാണ് കുടുംബം അനുസ്മരിച്ചത്.











Leave a Reply