ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ: ദുബായിൽ ബ്രിട്ടീഷ് യുവാവിന്റെ മരണവുമായി ബന്ധപ്പെട്ട കൊലക്കേസിൽ അറസ്റ്റിലായി തടവിൽ കഴിയുന്ന 23-കാരിയായ ബ്രിട്ടീഷ് ഇൻഫ്ലുവൻസർ ബ്രൂക്ക് ജോർജിന്റെ കേസിൽ പുതിയ വഴിത്തിരിവ്. സംഭവത്തെക്കുറിച്ചുള്ള നിർണായക തെളിവുകൾ ചില സാക്ഷികളുടെ മൊബൈൽ ഫോണുകളിൽ ഉണ്ടായിരിക്കാമെന്ന് ‘ഡിറ്റെയ്ന്ഡ് ഇൻ ദുബായ്’ എന്ന സംഘടന ആരോപിച്ചു. കൊലപാതകക്കുറ്റം തെളിഞ്ഞാൽ വധശിക്ഷ വരെ ലഭിക്കാവുന്ന കേസായതിനാൽ യുകെ പൊലീസും സ്വതന്ത്ര അന്വേഷണം ആരംഭിക്കണമെന്ന് സംഘടന ആവശ്യപ്പെട്ടു. ബ്രൂക്ക്, താൻ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാനാണ് സ്വയം പ്രതിരോധത്തിനായാണ് പ്രവർത്തിച്ചതെന്ന് ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്.

ദുബായിലെ ആഡംബര അപ്പാർട്ട്മെന്റിൽ നടന്ന സംഭവത്തിലാണ് 26-കാരനായ വില്യം ട്രിബി മരിച്ചത്. സംഭവസമയത്ത് ബ്രൂക്ക്, ട്രിബി, അദ്ദേഹത്തിന്റെ രണ്ട് സുഹൃത്തുക്കൾ, ഒരു വീട്ടുജോലിക്കാരി എന്നിവരടക്കം അഞ്ച് പേർ സ്ഥലത്തുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്. ട്രിബിയുടെ മരണത്തിന് പിന്നാലെ അവിടെ ഉണ്ടായിരുന്ന ഒരാൾ ബ്രിട്ടനിലെ ചിലരുമായി ബന്ധപ്പെടുകയും ഫോൺവിളികൾ നടത്തുകയും ചെയ്തതായി വിവരം ലഭിച്ചിട്ടുണ്ട്. ഈ ഫോൺ രേഖകളും മൊബൈൽ ഫോണുകളിലെ ഡിജിറ്റൽ വിവരങ്ങളും പരിശോധിച്ചാൽ സംഭവക്രമം വ്യക്തമാകാനും കൂടുതൽ സാക്ഷികളെ കണ്ടെത്താനുമാകുമെന്ന് സംഘടനാ പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു. സംഭവസ്ഥലത്തുണ്ടായിരുന്ന ഒരാളെ കെന്റ് പൊലീസ് മറ്റൊരു കേസുമായി ബന്ധപ്പെട്ട് തിരയുന്നതായും റിപ്പോർട്ടുകളുണ്ട്.

അതേസമയം, മരിച്ച വില്യം ട്രിബി ബ്രിട്ടനിൽ മയക്കുമരുന്ന് വിതരണ ഗൂഢാലോചന കേസിൽ വിചാരണ നേരിടാനിരിക്കെയായിരുന്നു ദുബായിൽ എത്തിയത്. മുമ്പ് ആക്രമണക്കേസുകളിലും ഇയാൾ ശിക്ഷിക്കപ്പെട്ടിട്ടുണ്ടെന്ന് കോടതി രേഖകൾ വ്യക്തമാക്കുന്നു. കേസുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങളും രഹസ്യാന്വേഷണ വിവരങ്ങളും യുകെ, യുഎഇ അധികൃതർക്ക് കൈമാറിയതായി ‘ഡിറ്റെയ്ന്ഡ് ഇൻ ദുബായ്’ അറിയിച്ചു. എല്ലാ ഡിജിറ്റൽ തെളിവുകളും സുരക്ഷിതമാക്കി നിഷ്പക്ഷവും സമഗ്രവുമായ അന്വേഷണം നടത്തേണ്ടത് അനിവാര്യമാണെന്നും, ബ്രൂക്കിന് ന്യായമായ നിയമസഹായവും വിചാരണയും ഉറപ്പാക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.











Leave a Reply