ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇംഗ്ലണ്ടിലും വെയിൽസിലും കാട്ടുതീ വ്യാപകമാകുന്ന സാഹചര്യത്തിൽ ഡിസ്പോസബിൾ ബാർബിക്യൂകളുടെ ഉപയോഗവും വിൽപ്പനയും താൽക്കാലികമായി നിരോധിക്കണമെന്ന ആവശ്യം ശക്തമാകുന്നു. കർഷക സംഘടനകളും ഭൂവുടമകളും അഗ്നിരക്ഷാസേനയും മുന്നോട്ടുവച്ച ആവശ്യത്തിന് ലിബറൽ ഡെമോക്രാറ്റുകളും ലേബർ പാർട്ടിയിലെ നിരവധി എംപിമാരും പിന്തുണ പ്രഖ്യാപിച്ചു. കടുത്ത വരൾച്ചയും ചൂടും മൂലം എളുപ്പത്തിൽ തീപിടിക്കുന്ന അവസ്ഥയിലാണെന്ന് അവർ ചൂണ്ടിക്കാട്ടുന്നു.

ഒരു ചെറിയ തീപ്പൊരിപോലും കൃഷിയിടങ്ങളും വിളവുകളും കന്നുകാലികളും യന്ത്രസാമഗ്രികളും നിമിഷങ്ങൾക്കകം നശിപ്പിക്കാമെന്ന് നാഷണൽ ഫാർമേഴ്സ് യൂണിയൻ ഡെപ്യൂട്ടി പ്രസിഡന്റ് പോൾ ടോംപ്കിൻസ് മുന്നറിയിപ്പ് നൽകി. പ്രധാന സൂപ്പർമാർക്കറ്റുകളിൽ പലതും ഇതിനകം ഇത്തരം ബാർബിക്യൂകളുടെ വിൽപ്പന നിർത്തിയെങ്കിലും ചെറുകിട കടകളിലും ഓൺലൈൻ പ്ലാറ്റ്ഫോമുകളിലും ഇവ ഇപ്പോഴും ലഭ്യമാണ്. പ്രാദേശിക ഭരണകൂടങ്ങൾ പൊതുസ്ഥലങ്ങളിൽ ബാർബിക്യൂ, ക്യാമ്പ്‌ഫയർ എന്നിവയ്ക്ക് വിലക്കേർപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഈ വർഷം യുകെയിലെ എല്ലാ മേഖലകളിലും കാട്ടുതീ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും 20,000 ഹെക്ടറിലേറെ ഭൂവിഭാഗം തീയിൽ നശിച്ചതായും കണക്കാക്കപ്പെടുന്നു. സഫോക്കിലെ തീപിടിത്തം സൈസ്‌വെൽ ബി ആണവനിലയത്തിന് സമീപം വരെ എത്തിയിരുന്നു. അതേസമയം ഡിസ്പോസബിൾ ബാർബിക്യൂകൾക്ക് രാജ്യവ്യാപക നിരോധനം ഏർപ്പെടുത്താൻ നിലവിൽ പദ്ധതിയില്ലെന്ന് ബ്രിട്ബ്രിട്ടീഷ് സർക്കാർ അറിയിച്ചു. ഉയർന്ന അപകടസാധ്യതയുള്ള മേഖലകളിൽ പ്രാദേശിക കൗൺസിലുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്താനുള്ള അധികാരം നൽകിയിട്ടുണ്ടെന്നും സർക്കാർ വ്യക്തമാക്കി.











Leave a Reply