ന്യൂസ് ഡെസ്ക്, മലയാളം യുകെ
നേപ്പാൾ-ചൈന അതിർത്തിയിൽ ഹിമാനി തകർന്നുണ്ടായ മിന്നൽപ്രളയത്തെ തുടർന്ന് ചൈനയിൽ 261 വിദേശ പൗരന്മാരെ കാണാതായതായി അധികൃതർ. 23 രാജ്യങ്ങളിൽ നിന്നുള്ളവരാണ് കാണാതായവരിൽ ഉള്ളത്. ഇതിൽ 15 പേർ ബ്രിട്ടീഷ് പൗരന്മാരാണ്. നേപ്പാളിലും ടിബറ്റിലുമായി കാണാതായ ബ്രിട്ടീഷുകാരുടെ എണ്ണം ഇതോടെ 48 ആയി. ടിബറ്റ് മേഖലയിൽ കാണാതായവരിൽ 104 നേപ്പാളികൾ, 49 ഇന്ത്യക്കാർ, 33 ലാത്വിയക്കാർ, 18 യുഎസ് പൗരന്മാർ എന്നിവരുമുണ്ട്.

ബുധനാഴ്ച ഹിമാലയത്തിലുണ്ടായ വൻ ഹിമാനി തകർച്ചയെ തുടർന്നുണ്ടായ പ്രളയമാണ് നേപ്പാൾ-ചൈന അതിർത്തിയിലെ ഗ്യിറോങ് തുറമുഖമേഖലയിൽ വ്യാപക നാശം വിതച്ചത്. നേപ്പാളിൽ മാത്രം 794 പേർ മരിച്ചതായി പൊലീസ് സ്ഥിരീകരിച്ചു; 2,742 പേർക്ക് പരുക്കേറ്റു. ചൈനീസ് അധികൃതർ 16 മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതേസമയം, യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ചൈനീസ് കണക്കുകളെക്കാൾ ഉയർന്ന കണക്കാണ് പുറത്തുവിട്ടത്. കുറഞ്ഞത് 85 യുഎസ് പൗരന്മാരെ കാണാതായിട്ടുണ്ടെന്നാണ് യുഎസ് അധികൃതരുടെ വിശദീകരണം.

പ്രളയബാധിത മേഖലകളിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. മണ്ണിടിച്ചിൽ ഭീഷണിയും മോശം കാലാവസ്ഥയും രക്ഷാപ്രവർത്തനത്തിന് തടസ്സമാകുന്നുണ്ട്. ചൈന 2,100-ലേറെ രക്ഷാപ്രവർത്തകരെ വിന്യസിക്കുകയും 22 കോടി യുവാൻ ദുരിതാശ്വാസത്തിനായി അനുവദിക്കുകയും ചെയ്തു. ബ്രിട്ടൻ നേപ്പാളിന് 50 ലക്ഷം പൗണ്ട് സഹായം പ്രഖ്യാപിക്കുകയും ദ്രുത വിന്യാസ സംഘത്തെ കാഠ്മണ്ഡുവിലേക്ക് അയയ്ക്കുകയും ചെയ്തു. പ്രളയബാധിത ബ്രിട്ടീഷ് പൗരന്മാരെയും കുടുംബങ്ങളെയും സഹായിക്കാൻ നേപ്പാൾ, ചൈനീസ് അധികൃതരുമായി ഏകോപിച്ച് പ്രവർത്തിക്കുകയാണെന്ന് ബ്രിട്ടിഷ് വിദേശകാര്യ ഓഫീസ് അറിയിച്ചു.











Leave a Reply