നിയന്ത്രിക്കാനാകാത്ത വലിയ ഭീഷണിയായി മാറുന്നതിന് മുൻപ് നിർമിതബുദ്ധിയുടെ വികസനം മന്ദഗതിയിലാക്കേണ്ടതുണ്ടെന്ന നിലപാടുമായി ലോകത്തെ പ്രമുഖ നിർമിതബുദ്ധി കമ്പനികളുടെ മേധാവികൾ. എഐ രംഗത്തെ കടുത്ത മത്സരത്തിന് നേതൃത്വം നൽകുന്ന ഇലോൺ മസ്ക്, സാം ആൾട്ട്മാൻ, ഡാരിയോ അമോഡെയ് എന്നിവർ വികസനത്തിന്റെ വേഗതയെക്കാൾ സുരക്ഷയ്ക്ക് മുൻഗണന നൽകേണ്ടതിന്റെ ആവശ്യകത അംഗീകരിച്ചതായാണ് റിപ്പോർട്ട്. പതിനായിരക്കണക്കിന് കോടി രൂപയാണ് കൂടുതൽ ശക്തമായ എഐ മാതൃകകൾ വികസിപ്പിക്കുന്നതിനായി കമ്പനികൾ നിക്ഷേപിക്കുന്നത്.

നിർമിതബുദ്ധി മനുഷ്യന്റെ നിയന്ത്രണത്തിന് അതീതമാകുകയും ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് ഇടയാക്കുകയും ചെയ്യുമെന്ന ആശങ്കയാണ് പുതിയ നിലപാടിന് പിന്നിൽ. സുരക്ഷാ സംവിധാനങ്ങൾ ശക്തിപ്പെടുത്താതെ എഐയുടെ ശേഷി തുടർച്ചയായി വർധിപ്പിക്കുന്നത് അപകടസാധ്യത ഉയർത്തുമെന്ന മുന്നറിയിപ്പും ഉയരുന്നുണ്ട്. അതിവേഗത്തിലുള്ള സാങ്കേതിക മുന്നേറ്റത്തിനൊപ്പം അതുണ്ടാക്കാവുന്ന അപകടങ്ങളെ നിയന്ത്രിക്കുന്നതിനുള്ള സംവിധാനങ്ങളും ഒരേസമയം ശക്തിപ്പെടുത്തണമെന്നാണ് വിദഗ്ധരും ചൂണ്ടിക്കാട്ടുന്നത്.
അതേസമയം, സുരക്ഷയ്ക്ക് കൂടുതൽ പ്രാധാന്യം നൽകുന്നതിനായി തങ്ങളുടെ കമ്പനിയുടെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഓഹരി വിപണി പ്രവേശനം പോലും വൈകിപ്പിക്കേണ്ടി വരാമെന്ന് സാം ആൾട്ട്മാൻ സൂചിപ്പിച്ചതായും റിപ്പോർട്ടുണ്ട്. എഐ വികസനത്തിന്റെ വേഗത കുറയ്ക്കണമെന്ന കാര്യത്തിൽ കടുത്ത മത്സരത്തിലുള്ള പ്രമുഖ കമ്പനികളുടെ തലവന്മാർ ഒരേ നിലപാടിലെത്തിയത് ശ്രദ്ധേയമാണ്. മനുഷ്യരാശിക്ക് ഗുണകരമായ രീതിയിൽ നിർമിതബുദ്ധിയെ വികസിപ്പിക്കുന്നതിനൊപ്പം സാങ്കേതികവിദ്യ നിയന്ത്രണാതീതമാകാതിരിക്കാനുള്ള സുരക്ഷാ നടപടികൾക്ക് മുൻഗണന നൽകണമെന്ന സന്ദേശമാണ് ഇതിലൂടെ ഉയരുന്നത്.











Leave a Reply