ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഒസാമ ബിൻ ലാദനെ പുകഴ്ത്തിയ മുസ്‌ലിം പുരോഹിതൻ ഹാഫിസ് മുഹമ്മദ് താഹിർ മെഹ്മൂദ് അഷ്റഫിക്ക് നൽകിയ പുരസ്കാരം കാന്റർബറി ആർച്ച് ബിഷപ്പ് ഡെയിം സാറാ മുള്ളലി പിൻവലിച്ചു. മതസൗഹാർദത്തിനും സഹകരണത്തിനുമുള്ള ഹ്യൂബർട്ട് വാൾട്ടർ പുരസ്കാരമാണ് കഴിഞ്ഞ ആഴ്ച അഷ്റഫിക്ക് സമ്മാനിച്ചത്. 9/11 ആക്രമണത്തിന്റെ 25-ാം വാർഷികത്തോടനുബന്ധിച്ചായിരുന്നു ചടങ്ങ്.

2007ലെ പ്രസ്താവനകളിലാണ് അഷ്റഫി ബിൻ ലാദനെ പുകഴ്ത്തിയത്. റഷ്യക്കാർക്കും അമേരിക്കക്കാർക്കും ബ്രിട്ടീഷുകാർക്കുമെതിരെ ഇസ്‌ലാമിനുവേണ്ടി പോരാടിയ വ്യക്തിയെന്നാണ് അന്ന് ബിൻ ലാദനെ വിശേഷിപ്പിച്ചത്. ബിൻ ലാദന് ‘സൈഫുല്ല’ (ദൈവത്തിന്റെ വാൾ) എന്ന വിശേഷണം നൽകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാൽ തന്റെ വാക്കുകൾ സന്ദർഭത്തിൽനിന്ന് അടർത്തിയെടുത്തതാണെന്നും തനിക്കെതിരെ അന്യായമായ പ്രചാരണം നടന്നെന്നും അഷ്റഫി പ്രതികരിച്ചു.

പാകിസ്ഥാനിലെ മതസൗഹാർദ പ്രവർത്തനങ്ങൾ പരിഗണിച്ചാണ് പുരസ്കാരം നൽകിയതെന്ന് ലാംബത്ത് പാലസ് നേരത്തെ വ്യക്തമാക്കിയിരുന്നു. 2012ൽ മതനിന്ദ ആരോപിച്ച് കേസെടുത്ത ക്രിസ്ത്യൻ പെൺകുട്ടി റിംഷാ മസീഹിന്റെ കേസിൽ അഷ്റഫി ഇടപെട്ടതും പുരസ്കാരത്തിന് പരിഗണിച്ചിരുന്നു. എന്നാൽ പാകിസ്ഥാനിലെ മതനിന്ദാ നിയമങ്ങളെ അദ്ദേഹം പിന്തുണച്ചിട്ടുണ്ട്. ഈ നിയമങ്ങൾ മതന്യൂനപക്ഷങ്ങൾക്കെതിരെ ദുരുപയോഗം ചെയ്യപ്പെടുന്നതായി ഹ്യൂമൻ റൈറ്റ്സ് വാച്ച് വിമർശിച്ചിരുന്നു.











Leave a Reply