ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇംഗ്ലണ്ടിലും വെയിൽസിലും കുട്ടികൾ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടാൽ മാതാപിതാക്കൾക്ക് പിഴ ചുമത്തുന്നതും ക്ഷേമാനുകൂല്യങ്ങൾ തടയുന്നതും, അത്യപൂർവ സാഹചര്യങ്ങളിൽ തടവുശിക്ഷ നൽകുന്നതും ഉൾപ്പെടെയുള്ള നടപടികൾ പരിഗണിക്കുന്നതായി യുവജന നീതിന്യായ മന്ത്രി ജെയ്ക് റിച്ചാർഡ്സ് പറഞ്ഞു. കുട്ടികളുടെ പെരുമാറ്റം തിരുത്തുന്നതിനുള്ള നടപടികളിൽ മാതാപിതാക്കളുടെ പങ്കാളിത്തം ഉറപ്പാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

നിലവിലുള്ള ‘പാരന്റിങ് ഓർഡറുകൾ’ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നിർദേശങ്ങൾ. കൗൺസലിങ് ഉൾപ്പെടെയുള്ള പരിപാടികളിൽ മാതാപിതാക്കളെ നിർബന്ധമായി പങ്കെടുപ്പിക്കാനും ഉത്തരവ് ലംഘിച്ചാൽ പരമാവധി 1,000 പൗണ്ട് വരെ പിഴ ചുമത്താനും വ്യവസ്ഥയുണ്ട്. അതേസമയം, മാതാപിതാക്കളെ തടവിലാക്കുന്നത് “അത്യപൂർവമായ സാഹചര്യങ്ങളിൽ” മാത്രമായിരിക്കുമെന്നും അന്തിമ തീരുമാനം ജഡ്ജിമാർക്കായിരിക്കുമെന്നും റിച്ചാർഡ്സ് പറഞ്ഞു.
എന്നാൽ നിർദേശത്തിനെതിരെ ക്രിമിനൽ നീതിന്യായ മേഖലയിലെ വിദഗ്ധർ രംഗത്തെത്തി. പാരന്റിങ് ഓർഡറുകൾ ഫലപ്രദമല്ലെന്നതിന് തെളിവുകളുണ്ടെന്നും പിഴ വർധിപ്പിക്കുന്നത് സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളെ കൂടുതൽ ദാരിദ്ര്യത്തിലേക്ക് തള്ളിവിടുമെന്നും ഡർഹാം സർവകലാശാലയിലെ നിക്കി റട്ടർ അഭിപ്രായപ്പെട്ടു. സർക്കാർ കണക്കുകൾ പ്രകാരം 2009-10ൽ 1,000ലധികം പാരന്റിങ് ഓർഡറുകൾ നൽകിയിരുന്നെങ്കിൽ 2022-23ൽ ഇത് 33 ആയി കുറഞ്ഞിട്ടുണ്ട്.











Leave a Reply