ലണ്ടന്‍: എന്‍എച്ച്എസ് നേരിടുന്നത് വന്‍ പ്രതസന്ധിയെയാണെന്ന് ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്റെ മുന്നറിയിപ്പ്. പൊതു ആരോഗ്യ മേഖലയില്‍ ഫണ്ടിംഗ് വര്‍ദ്ധിപ്പിച്ചില്ലെങ്കില്‍ എന്‍എച്ച്എസ് ഏതുനിമിഷവും ഇല്ലാതായേക്കുമെന്നാണ് ബിഎംഎ റിപ്പോര്‍ട്ട് പറയുന്നത്. അനാരോഗ്യകരമായ ജീവിതശൈലിയും ആരോഗ്യ ബജറ്റുകളിലെ വെട്ടിക്കുറയ്ക്കലുകളുമാണ് നാഷണല്‍ ഹെല്‍ത്ത് സര്‍വീസിനെ ഈ പ്രതിസന്ധിയില്‍ എത്തിച്ചതെന്നാണ് ഡോക്ടര്‍മാരുടെ സംഘടന വ്യക്തമാക്കുന്നത്. 2020-21 കാലയളവിലേക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന 400 മില്യന്‍ പൗണ്ടിന്റെ വെട്ടിക്കുറയ്ക്കലുകളും ജനങ്ങളില്‍ വര്‍ദ്ധിച്ചുവരുന്ന പൊണ്ണത്തടി തടയാനുള്ള നടപടികള്‍ ഇല്ലാത്തതും പ്രതിസന്ധി വര്‍ദ്ധിപ്പിക്കുമെന്ന് ബിഎംഎ പറയുന്നു.

അമിത് മദ്യപാനവും ഭക്ഷണ ശീലങ്ങളും പുകവലിയും തടയാകാവുന്ന രോഗങ്ങളെ ക്ഷണിച്ചു വരുത്തലാണ്. ഇവ വ്യാപകമാകുന്നത് എന്‍എച്ച്എസിനു മേല്‍ കടുത്ത സമ്മര്‍ദ്ദമാണ് ഉണ്ടാക്കുന്നത്. കാലങ്ങളായി അധികാരത്തിലെത്തിയ സര്‍ക്കാരുകള്‍ക്ക് ഇംഗ്ലണ്ടിലെപൊതുജനാരോഗ്യ മേഖലയില്‍ ദീര്‍ഘകാല പദ്ധതികള്‍ നടപ്പാക്കാന്‍ സാധിച്ചില്ലെന്ന് ബിഎംഎ കൗണ്‍സില്‍ തലവന്‍ ഡോ.മാര്‍ക്ക് പോര്‍ട്ടര്‍ പറഞ്ഞു. യുകെ ആരോഗ്യമേഖലയില്‍ പിന്നോട്ടാണ് സഞ്ചരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ആരോഗ്യ മേഖലയില്‍ ആവശ്യം വര്‍ദ്ധിക്കുകയാണ് എന്നാല്‍ അതിനനുസരിച്ച് സേവനം ലഭ്യമാക്കാന്‍ സാധിക്കുന്നില്ല. ഒരു ടൈം ബോംബിനെയാണ് എന്‍എച്ച്എസ് അഭിമുഖീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പൊതു തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ആരോഗ്യ മേഖലയെക്കുറിച്ച് പദ്ധതികള്‍ തയ്യാറാക്കി വരികയാണ്. ഈ പശ്ചാത്തലത്തിലാണ് എന്‍എച്ച്എസ് പ്രതിസന്ധി ഉയര്‍ത്തിക്കാട്ടി ബിഎംഎ രംഗത്തെത്തിയത്.