ലണ്ടന്‍: ഡിസെബിലിറ്റി ബെനഫിറ്റുകള്‍ പിന്‍വലിച്ചതില്‍ പ്രധാനമന്ത്രിയെ നേരിട്ട് പ്രതിഷേധമറിയിച്ച് ഭിന്നശേഷിയുള്ള വോട്ടര്‍. കാത്തി എന്ന ഭിന്നശേഷിക്കാരിയായ സ്ത്രീയാണ് പ്രധാനമന്ത്രി തെരേസ മേയ്‌ക്കെതിരെ നേരിട്ട് രംഗത്തെത്തിയത്. ഓക്‌സ്‌ഫോര്‍ഡ്ഷയറില്‍ തെരേസ മേയ് പ്രചാരണപരിപാടികളുമായി എത്തിയപ്പോളായിരുന്നു സംഭവം. ഡഡിസെബിലിറ്റി ലിവിംഗ് അലവന്‍സ് തിരികെ കൊണ്ടുവരണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു. 100 പൗണ്ടിന് ഒരു വര്‍ഷം ജീവിക്കാന്‍ തനിക്ക് ആവില്ലെന്നും പ്രധാനമന്ത്രിയോട് അവര്‍ വ്യക്തമാക്കി.

മാനസികാരോഗ്യ മേഖലയ്ക്ക് കൂടുതല്‍ പരിഗണന നല്‍കാനാണ് താന്‍ ശ്രമിക്കുന്നതെന്ന് തെരേസ മേയ് പറയാന്‍ ശ്രമിച്ചെങ്കിലും തനിക്ക് വേണ്ടി മാത്രമല്ലെന്നും ഭിന്നശേഷിയുള്ളവര്‍ക്ക് എല്ലാവര്‍ക്കും വേണ്ടിയാണ് താന്‍ സംസാരിക്കുന്നതെന്ന് പറഞ്ഞ് കാത്തി ഇടപെട്ടു. അബിംഗ്ടണ്‍ മാര്‍ക്കറ്റില്‍ വെച്ചാണ് കാത്തി പ്രധാനമന്ത്രിയെ നേരിട്ടത്.ലേണിംഗ് ഡിസെബിലിറ്റിയുള്ളവര്‍ക്ക് എന്ത് സഹായമാണ് നല്‍കാന്‍ ഉദ്ദേശിക്കുന്നതെന്ന ചോദ്യവും അവര്‍ ഉന്നയിച്ചു. തങ്ങള്‍ക്കു വേണ്ടി എന്തെങ്കിലും ചെയ്യണമെന്നും അവര്‍ ആവശ്യപ്പെട്ടു.

ഒട്ടേറെ കാര്യങ്ങള്‍ ചെയ്യാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ടെന്നായിരുന്നു പ്രധാനമന്ത്രി പറയാന്‍ ശ്രമിച്ചത്. എന്നാല്‍ ഭിന്നശേഷിക്കാരുടെ പ്രശ്‌നങ്ങള്‍ മനസിലാക്കാന്‍ പ്രധാനമന്ത്രി ശ്രമിക്കുന്നില്ലെന്ന കുറ്റപ്പെടുത്തലുമായി ലേണിംഗ് ഡിസെബിലിറ്റി ചാരിറ്റി മെന്‍ക്യാപ് രംഗത്തെത്തി. ആനുകൂല്യങ്ങള്‍ ഇല്ലാതാക്കിയതില്‍ ഭിന്നശേഷിക്കാരായവര്‍ക്ക് പ്രതിഷേധമുണ്ടെന്നും ചാരിറ്റി വ്യക്തമാക്കി. വീടുകള്‍ കയറിയിറങ്ങി പ്രചരണം നടത്താനുള്ള ശ്രമത്തിനിടെ ജനങ്ങള്‍ ഇറങ്ങിവരാതുന്നത് കഴിഞ്ഞയാഴ്ച വാര്‍ത്തകള്‍ സൃഷ്ടിച്ചിരുന്നു.