ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- കാനഡയിലെ ഓണറ്റാറിയോയിലെ ഖനിയിൽ കുടുങ്ങിപ്പോയ 39 ജീവനക്കാരിൽ 35 പേർ രക്ഷപ്പെട്ട് പുറത്തെത്തി. പത്ത് മണിക്കൂറോളം നീണ്ട മുകളിലേക്കുള്ള കയറ്റത്തിലൂടെയാണ് ഇവരെല്ലാവരും രക്ഷപ്പെട്ടത്. ഞായറാഴ്ച ഉച്ചയോടെയാണ് നോർത്തേൺ ഓണറ്റാറിയോയിലെ ടോട്ടൻ ഖനിയിൽ പ്രമുഖ പാതയിൽ ഉണ്ടായ മാർഗ്ഗ തടസ്സത്തെ തുടർന്ന് ജീവനക്കാർ അകപ്പെട്ടത്. ജീവനക്കാർക്ക് ആവശ്യമായ ഭക്ഷണവും, വെള്ളവും, മരുന്നുകളും എല്ലാം തന്നെ ലഭ്യമായിരുന്നുവെന്ന് ഖനിയുടെ ഉടമസ്ഥരായ ബ്രസീലിയൻ മൾട്ടിനാഷണൽ കമ്പനി ‘വെയിൽ ‘ അധികൃതർ അറിയിച്ചു. പ്രമുഖ പാതയിൽ മാർഗ്ഗതടസ്സം ഉണ്ടായതിനാൽ, ബദലായുള്ള ഗോവണികളിലൂടെ കയറിയാണ് ഇവർ പുറത്തെത്തിയത്. ഏകദേശം നാലായിരത്തോളം അടിയാണ് ഇവർക്ക് ഇത്തരത്തിൽ കയറേണ്ടതായി വന്നത്.


4 പേർ ഇനിയും പുറത്ത് എത്താൻ ഉണ്ടെന്നാണ് കമ്പനി അധികൃതർ നൽകുന്ന വിവരം. പുറത്തെത്തിയവരുടെ എല്ലാംതന്നെ ആരോഗ്യസ്ഥിതിക്ക് കുഴപ്പം ഒന്നും തന്നെ ഇല്ലായിരുന്നുവെന്നും കമ്പനി അധികൃതർ വ്യക്തമാക്കി. രക്ഷപ്പെട്ട് എത്തിയവർ എല്ലാംതന്നെ വീടുകളിൽ വിശ്രമത്തിലാണ്. വളരെ ശ്രമകരമായ പരിശ്രമമായിരുന്നു പുറത്ത് എത്താൻ ഉള്ളതെന്ന് ജീവനക്കാർ പറഞ്ഞു.