ന്യൂസ് ഡെസ്ക് മലയാളം യുകെ

ബർമിംഗ്ഹാമിൽ വാഹന മോഷ്ടാക്കളുടെ ആക്രമത്തിൽ പരിക്കേറ്റയാൾ ആശുപത്രി വിട്ടു . കാർ തട്ടിയെടുക്കുന്നത് തടയാനായി ശ്രമിച്ച ഇദ്ദേഹത്തെ 100 മീറ്ററോളം ആണ് ആക്രമികൾ കാറിനൊപ്പം വലിച്ചിഴച്ചത്. ഇതിനെ തുടർന്ന് കെവിൻ വാട്ട്സ് എന്ന 42 വയസ്സുകാരൻ ആഴ്ചകളോളം ആണ് ആശുപത്രിയിൽ കഴിയേണ്ടതായി വന്നത്. ഇതുവരെ കേട്ടിട്ടില്ലാത്ത ഒരു മോഷണ രീതിയാണ് കാസിൽ വെയ്‌ലിലെ സെയിൻസ്‌ബറി പെട്രോൾ സ്റ്റേഷനിൽ നവംബർ 10 വെള്ളിയാഴ് അരങ്ങേറിയത്. തൻറെ വാഹനത്തിൻറെ ടയറുകളിൽ കാറ്റ് നിറയ്ക്കാൻ ശ്രമിച്ച വാഹന ഉടമയെ തള്ളി മാറ്റി മോഷ്ടാവ് വാഹനവുമായി കടന്നുകളഞ്ഞു. മോഷണശ്രമം തടയുന്നതിനായി വാഹനത്തിന്റെ ബോണറ്റിൽ കയറിയ വാഹന ഉടമ താഴെ വീണ് ഗുരുതരമായ പരുക്കു പറ്റിയാണ് ആശുപത്രിയിലായത് .

സംഭവത്തെ തുടർന്ന് ഇതുവരെ പോലീസിന് ആരെയും പിടികൂടാനായിട്ടില്ല. പോലീസ് തങ്ങളാൽ കഴിയുന്നതെല്ലാം ചെയ്യുന്നുണ്ടെന്നും പ്രതിയെ ഉടൻ കണ്ടെത്തുമെന്നുമാണ് പ്രതീക്ഷിക്കുന്നതെന്നും കെവിൻ വാട്ട്സ് മാധ്യമങ്ങളോട് പ്രതികരിച്ചു. കെവിന് കാലിനാണ് കൂടുതൽ പരുക്ക് പറ്റിയത്. മോഷ്ടാക്കൾ ഉപേക്ഷിച്ച കാർ പിന്നീട് ചെംസ് ലി വുഡിൽ നിന്ന് പോലീസ് കണ്ടെത്തുകയായിരുന്നു.

വാഹന മോഷണത്തിന്റെയും മോഷണശ്രമങ്ങളുടെയും നടുക്കുന്ന വാർത്തകളാണ് ഇപ്പോൾ മാധ്യമങ്ങളിൽ നിറയെ. ശൈത്യകാലത്ത് മോഷണശ്രമങ്ങൾ കൂടുതലാകാനാണ് സാധ്യതയെന്ന് പോലീസ് മുന്നറിയിപ്പ് നൽകുന്നു. രാത്രിയുടെ ദൈർഘ്യം കൂടുതലായതാണ് ഇതിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കുന്നത്. വിലകൂടിയ വാഹനങ്ങൾ ഉപയോഗിക്കുന്നവർ വേണ്ട രീതിയിലുള്ള സുരക്ഷാ മുൻകരുതലുകൾ സ്വീകരിച്ചില്ലെങ്കിൽ വാഹനം മോഷണം പോകാൻ സാധ്യതയുണ്ട്. ഒട്ടേറെ യു കെ മലയാളികളും മോഷണശ്രമത്തിന് ഇരയായിട്ടുണ്ട്