ബംഗളൂരുവില്‍ കീടനാശിനി ശ്വസിച്ച് മലയാളി പെണ്‍കുട്ടി മരിച്ച സംഭവത്തില്‍ ഫ്ലാറ്റുടമ കസ്റ്റഡിയില്‍. ബംഗളൂരു സ്വദേശി ശിവപ്രസാദിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.

മനഃപൂര്‍വമല്ലാത്ത നരഹത്യ ഉള്‍പ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. ഇയാളെ പോലീസ് ചോദ്യം ചെയ്തു വരികയാണ്.

വീട് വൃത്തിയാക്കുന്നതിന്‍റെ ഭാഗമായി കീടനാശിനി ഉപയോഗിച്ചതാണ് എട്ട് വയസുകാരിയുടെ മരണത്തിനിടയാക്കിയതെന്നാണ് നിഗമനം. കുട്ടിയുടെ മാതാപിതാക്കള്‍ ഇപ്പോഴും തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുകയാണ്.

കണ്ണൂര്‍ സ്വദേശികളായ വിനോദും കുടുംബവും നാട്ടില്‍ നിന്ന് തിങ്കളാഴ്ച രാവിലെയാണ് ബംഗളൂരുവിലെ വീട്ടിലെത്തിയത്. അല്‍പസമയത്തിനുശേഷം അസ്വസ്ഥത തോന്നിയെങ്കിലും യാത്രാക്ഷീണമാണെന്ന് കരുതി. പിന്നീട് രൂക്ഷമായ ശ്വാസ തടസ്സത്തെ തുടര്‍ന്ന് ആശുപത്രിയിലെത്തിയെങ്കിലും കുട്ടി മരിച്ചു.

വീട്ടിലെ ക്ഷുദ്രജീവികളെ തുരത്താന്‍ വാടകക്കാര്‍ വീട്ടിലില്ലാത്ത സമയത്ത് വീട്ടുടമസ്ഥന്‍ ഇവിടെ കീടനാശിനി ഉപയോഗിച്ചിരുന്നു. എന്നാല്‍ ഇക്കാര്യം വീട്ടുകാരെ അറിയിക്കാതിരുന്നതാണ് അപകടത്തിനു കാരണമായത്.