ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ: ഇംഗ്ലണ്ടിൽ ലാങ്കാഷെയറിലെ ഓഗ്ടണിൽ താമസിക്കുന്ന സുജി കവാഡിനോ എന്ന അമ്മയും നാല് മക്കളും ഭവനരഹിതരാകുമെന്നുള്ള ഭീഷണിയിൽ ആണ് . ഏകദേശം £1.8 ലക്ഷം ചെലവഴിച്ച് നിർമിച്ച ഇരുനില വീട് വിപുലീകരണം പൊളിച്ചുനീക്കാൻ വെസ്റ്റ് ലാങ്കാഷെയർ കൗൺസിൽ നിർദേശം നൽകിയതോടെയാണ് പ്രതിസന്ധി രൂക്ഷമായത്. 20 വർഷമായി താമസിക്കുന്ന വീട്ടിൽ പഴയ കോൺസർവേറ്ററി മാറ്റി അടുക്കള, ബോയിലർ, കൂടാതെ കുട്ടികൾക്കുള്ള ബെഡ്റൂം എന്നിവ 2022 ഡിസംബറിൽ പൂർത്തിയാക്കിയ നിർമ്മാണത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

നിർമാണത്തിന് പ്ലാനിംഗ് അനുമതി ആവശ്യമില്ലെന്ന് ബിൽഡർ പറഞ്ഞതിനാലാണ് താൻ മുന്നോട്ടുപോയതെന്ന് സുജി പറയുന്നു. എന്നാൽ ഈ നിർമാണം പ്രദേശത്തിന്റെ സ്വഭാവത്തോട് പൊരുത്തപ്പെടുന്നതല്ലെന്ന് കൗൺസിൽ നിലപാട് സ്വീകരിച്ചതാണ് ഇപ്പോൾ കുടുബത്തെ വെട്ടിലാക്കിയിരിക്കുന്നത് . വിഷയത്തിൽ നടത്തിയ അപ്പീൽ പ്ലാനിംഗ് ഇൻസ്പെക്ടറേറ്റ് തള്ളിയതോടെയാണ് 2026 ഏപ്രിൽ 24നകം പുതിയ നിർമാണം പൊളിച്ചു നീക്കണമെന്ന നിയമപരമായ നിർദേശം കൗൺസിൽ നൽകിയിരിക്കുന്നത് .

താഴത്തെ നിലയിലെ ഭാഗത്താണ് വീട്ടിലെ ഏക അടുക്കളയും ബോയിലർ സംവിധാനവും ഉള്ളത്. ഇത് നീക്കം ചെയ്താൽ താമസിക്കാൻ കഴിയില്ലെന്നും, മുകളിലെ നിലയിലെ ബെഡ്റൂം ഇല്ലാതായാൽ വീട് തിരക്കേറിയതാകുമെന്നും സുജി ആശങ്കപ്പെടുന്നു. രണ്ടുവർഷത്തിലേറെയായി നിലനിൽക്കുന്ന നിർമ്മാണം ഇപ്പോൾ പൊളിക്കണമെന്ന് പറയുന്നത് മനസ്സിലാകുന്നില്ല എന്നും അവർ പറഞ്ഞു.
കൗൺസിൽ അധികൃതർ കുടുംബത്തിന് സഹായവും മറ്റ് മാർഗങ്ങളും നിർദേശിച്ചിട്ടുണ്ട് . പ്ലാനിംഗ് ഇൻസ്പെക്ടറുടെ തീരുമാനം നിയമപരമായി ബാധകമാണെന്നും അതനുസരിച്ച് നടപടി സ്വീകരിക്കേണ്ടതാണെന്നും ആണ് കൗൺസിൽ പറയുന്നത് . നിർമാണം പൊളിക്കാൻ സാമ്പത്തികമായി കഴിയില്ലെന്നും, സമയപരിധിക്കകം നിർദേശം പാലിക്കാത്തപക്ഷം എന്ത് സംഭവിക്കുമെന്നതിൽ വ്യക്തതയില്ലെന്നും സുജി മാധ്യമങ്ങളോട് പറഞ്ഞു.











Leave a Reply