മലയാളിയായ ബാങ്ക് ജീവനക്കാരൻ മുംബൈയില്‍ ആത്മഹത്യ ചെയ്തു. അലക്സ്‌ റെജി (35) യാണ് ട്രാൻസ് ഹാർബറായ അടല്‍ സേതുവില്‍ നിന്ന് ചാടി മരിച്ചത്.

ദേശസാത്കൃത ബാങ്കില്‍ ജോലി ചെയ്തിരുന്ന പൂനെ സ്വദേശി അലക്‌സ് പാലത്തില്‍ കാർ നിർത്തിയ ശേഷം കടലില്‍ ചാടുകയായിരുന്നു.

സംഭവത്തിൻ്റെ മുഴുവൻ ദൃശ്യങ്ങളും സിസിടിവി ക്യാമറകളില്‍ പതിഞ്ഞിട്ടുണ്ട്. നവാ-ഷെവ പോലീസ് ആണ് കേസ് വിവരം പുറത്ത് വിട്ടത്. അലക്സ്‌ കടുത്ത ജോലി സമ്മർദത്തിലായിരുന്നുവെന്നാണ് കുടുംബാംഗങ്ങള്‍ പോലീസിന് മൊഴി നല്‍കിയത്. എന്നാല്‍, ആത്മഹത്യാക്കുറിപ്പൊന്നും കണ്ടെടുത്തിട്ടില്ല.

പൂനെ പിംപ്രിയിലാണ് അലക്സ്‌ കുടുംബത്തോടൊപ്പം താമസിച്ചു വന്നിരുന്നത്. പിംപ്രി നിവാസിയായ അലക്‌സ് മുംബൈയില്‍ ഒരു മീറ്റിംഗില്‍ പങ്കെടുക്കാൻ എത്തിയതായിരുന്നു.ശവ സംസ്കാര ചടങ്ങുകള്‍ വ്യാഴാഴ്ച പുനെയില്‍ നടക്കുമെന്ന് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്ന് പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു .