ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിൽ പുകവലിക്കെതിരെ കർശനമായ നിയമങ്ങൾ കൊണ്ടുവരാൻ സർക്കാർ നടപടികൾ ആരംഭിച്ചതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. നിരോധനത്തിന്റെ ഭാഗമായി പൊതു ഇടങ്ങളിൽ പുകവലിക്കുന്നതിന് കർശനമായ നിയന്ത്രണങ്ങൾ നിലവിൽ വന്നേക്കും. പബ്ബ് ഗാർഡനുകളിലും ഔട്ട്‌ഡോർ റെസ്റ്റോറൻ്റുകളിലും ആശുപത്രികൾക്ക് പുറത്തുള്ള സ്‌പോർട്‌സ് ഗ്രൗണ്ടുകളിലും പുകവലി നിരോധിക്കും എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.

പുകവലി നിരോധനത്തിന്റെ ഭാഗമായുള്ള നടപടികൾ കഴിഞ്ഞ സർക്കാർ തുടങ്ങിവച്ചിരുന്നു. 2009 ജനുവരിയിലോ അതിനു ശേഷമോ ജനിച്ച എല്ലാവർക്കും പുകയില വിൽപന നിരോധിക്കുന്ന, കഴിഞ്ഞ ഗവൺമെൻ്റിൻ്റെ ടുബാക്കോ ആൻഡ് വേപ്‌സ് ബില്ലിൻ്റെ നിർദ്ദേശങ്ങൾ നടപ്പിലാക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. ഈ ബിൽ പാർലമെന്റിൽ അവതരിപ്പിച്ചെങ്കിലും പൊതു തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ തുടർന്നുള്ള നടപടികൾ ഉണ്ടായില്ല. ഈ സർക്കാർ നിലവിൽ വന്നപ്പോൾ ചാൾസ് രാജാവ് നടത്തിയ ആമുഖ പ്രസംഗത്തിൽ ജനങ്ങൾക്ക് സിഗരറ്റ് വാങ്ങുന്നതിനുള്ള പ്രായം ക്രമാനുഗതമായി നടപ്പിലാക്കുമെന്ന നിർദേശം ഉണ്ടായിരുന്നു.


പൊതുസ്ഥലങ്ങളിൽ പുകവലി നിയന്ത്രിക്കുന്നതിനുള്ള സർക്കാർ പദ്ധതി പുറത്തുവന്നത് ഒട്ടേറെ ചർച്ചകൾക്കാണ് വഴി വച്ചിരുന്നത്. പദ്ധതിയെ കുറിച്ചുള്ള വിവരങ്ങൾ ആദ്യം ദി സണ്ണിനാണ് ചോർന്ന് കിട്ടിയത്. ഇതിൻ പ്രകാരം സർവ്വകലാശാലകളും ആശുപത്രികളും നടപ്പാതകളും ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ പുകവലി രഹിത മേഖല ആകുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സ്വന്തം വീടുകളിലും തെരുവുകളും പാർക്കുകളും പോലുള്ള വലിയ തുറസ്സായ സ്ഥലങ്ങളിലും പുകവലിക്കാൻ അനുവാദം ഉണ്ടായിരിക്കും. നിരോധനത്തിൽ ഇ-സിഗരറ്റുകളും ഉൾപ്പെടുമോ എന്ന് വ്യക്തമല്ലെങ്കിലും, വാപ്പ് ഫ്രീ സോണുകളെ കുറിച്ചും റിപ്പോർട്ടിൽ പരാമർശമുണ്ട്. എന്നാൽ കർശനമായ പുകവലി നിരോധനം നടപ്പിലാക്കുന്നതിനെതിരെയുള്ള വിമർശനങ്ങളും ശക്തമാണ്. ഇത് പബ്ബുകളുടെ അവസാനമായിരിക്കും എന്നാണ് റിഫോം യുകെ നേതാവ് നിഗൽ ഫാരേജ് പറഞ്ഞത്. കർശനമായ പുകവലി നിരോധനം ഹോസ്പിറ്റാലിറ്റി മേഖല പ്രതികൂലമായി ബാധിക്കും എന്ന അഭിപ്രായം ശക്തമാണ്.