ചങ്ങലയില്‍ പൂട്ടിയിട്ട് കത്തിക്കരിഞ്ഞ നിലയില്‍ ആദിവാസി യുവാവിന്റെ മൃതദേഹം കണ്ടെത്തി. ചിന്നക്കനാലില്‍ 301 കോളനയിലെ തരുണ്‍(21) ആണ് മരിച്ചത്.

ചങ്ങല ഉപയോഗിച്ച് ജനല്‍ കമ്പിയുമായി ചേര്‍ത്ത് കെട്ടിയിട്ട നിലയിലായിരുന്നു മൃതദേഹം. ഇന്ന് വൈകീട്ട് തരുണിന്റെ വീടിന്റെ പുറകുവശത്തായാണ് മൃതദേഹം കണ്ടെത്തിയത്. സമീപത്തായ് ഒരു വടിയും കണ്ടെത്തിയിരുന്നു. ഇന്ധനം കൊണ്ടുവന്നതെന്ന് കരുതുന്ന ഒരു കുപ്പിയും ലൈറ്ററും സമീപത്തുനിന്ന് കണ്ടെത്തിയിട്ടുണ്ട്. ശാന്തന്‍പാറ പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.

ശനിയാഴ്ച ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കി മൃതദേഹം ഇടുക്കി മെഡിക്കല്‍ കോളേജില്‍ പോലീസ് സര്‍ജന്റെ മേല്‍നോട്ടത്തില്‍ പോസ്റ്റ്മോര്‍ട്ടം ചെയ്യും. സംഭവത്തില്‍ അസ്വാഭാവികത ഉള്ളതായതും ദുരൂഹത ഉണര്‍ത്തുന്നതായും പോലീസ് പറഞ്ഞു. വെള്ളിയാഴ്ച രാവിലെ 9 മണിയോടെ തരുണ്‍ മേഖലയിലൂടെ അമിതവേഗതയില്‍ സ്‌കൂട്ടര്‍ ഓടിച്ച് പോകുന്നത് കണ്ടതായി നാട്ടുകാര്‍ പോലീസിനെ അറിയിച്ചിട്ടുണ്ട്. ഇതിനുശേഷം യുവാവിനെ കണ്ടിട്ടില്ലെന്നും പറയപ്പെടുന്നു.