ന്യൂസ് ഡെസ്ക് മലയാളം യുകെ

ഏകദേശം അഞ്ചു ദശലക്ഷം ആളുകളാണ് ഇംഗ്ലണ്ടിൽ ചികിത്സയ്ക്കായി കാത്തിരിക്കുന്നത് എന്ന എൻഎച്ച്എസിൻെറ കണക്കുകൾ പുറത്തുവന്നു. ഇപ്പോൾ തന്നെ ഏകദേശം നാല് ലക്ഷത്തോളം വരുന്ന ജനങ്ങളുടെ ശസ്ത്രക്രിയ ഒരുവർഷത്തോളം മാറ്റി വെച്ചതായും കണക്കുകൾ ചൂണ്ടിക്കാണിക്കുന്നു. കോവിഡ് രോഗികളുടെ ആധിക്യം കാരണം മറ്റു രോഗികളെ പരിചരിക്കാൻ സാധിക്കാതെ വന്നതാണ് ഇതിന് കാരണമെന്ന് ഡോക്ടർമാർ പറഞ്ഞു. ഇത്രയും രോഗികളെ ചികിത്സിക്കുക എളുപ്പമല്ലെന്ന് ആരോഗ്യ വിദഗ്ധർ ചൂണ്ടികാണിക്കുന്നു. കഴിഞ്ഞ ഒരു വർഷം നമ്മൾ നേരിട്ട ഏറ്റവും പ്രയാസകരമായ ഒരു വർഷമായിരുന്നു, എന്നാൽ ഇപ്പോൾ നാം മറ്റൊരു പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. ഇത്രയും ഉയർന്ന രോഗികളുടെ എണ്ണം ആശങ്കാജനകമാണെന്നും ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷന്റെ കൺസൾട്ടന്റ്സ് കമ്മിറ്റി ചെയർമാൻ ഡോ. റോബ് ഹാർവുഡ് പറഞ്ഞു.

കോവിഡ് മഹാമാരിയുടെ വിടുതലിൽ നിന്ന് രാജ്യം മുന്നോട്ടുപോകുമ്പോൾ ഇത്തരത്തിലുള്ള രോഗികളുടെ ഉയർന്ന കണക്ക് ആരോഗ്യമേഖലയ്ക്ക് അഭിമുഖീകരിക്കാൻ പോകുന്ന അടുത്ത വെല്ലുവിളിയാണെന്നുള്ള ഓർമ്മപ്പെടുത്തലാണ് പുറത്ത് വരുന്ന കണക്കുകൾ. റോയൽ കോളേജ് ഓഫ് സർജൻസ് നൽകിയ കണക്ക് പ്രകാരം ഏകദേശം 251,949 പേരാണ് ഒരുമാസത്തിനുള്ളിൽ വെയിറ്റിംഗ് ലിസ്റ്റിൽ ചേർന്നത്. രോഗികളിൽ പലരും ജീവൻ നിലനിർത്താനായി കഷ്ടപ്പെടുന്നവരാണെന്ന് റോയൽ കോളേജ് ഓഫ് സർജൻ ഇംഗ്ലണ്ടിൻെറ വൈസ് പ്രസിഡൻറ് ടിം മിച്ചൽ ഓർമിപ്പിച്ചു. കോവിഡ് നൽകിയ ആഘാതം മായിക്കാൻ വർഷങ്ങൾ എടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇപ്പോഴുള്ള കണക്കുകളിൽ നിന്നും രോഗികളുടെ സംഖ്യ ഇനിയും കൂടാനാണ് സാധ്യത. ക്യാൻസർ, ഹൃദ്രോഗം തുടങ്ങിയവരാണ് ഈ ലിസ്റ്റിൽ കൂടുതലായുള്ളത്.