ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുന്നതിന് മുമ്പ് ബോജ്പുരി നടി ആകാംക്ഷാ ദുബേ ഇൻസ്റ്റാഗ്രാം ലൈവിൽ പൊട്ടിക്കരഞ്ഞു. ഒരു സിനിമയുടെ ഷൂട്ടിങ്ങിന്‍റെ ഭാഗമായി താമസിച്ചിരുന്ന വാരണാസിയിലെ ഹോട്ടൽ മുറിയിലാണ് ആകാംക്ഷാ ദുബെയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആകാംക്ഷാ ജീവനൊടുക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. മരിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ്, നടി ഇൻസ്റ്റാഗ്രാം ലൈവിൽ വന്ന് മുഖംപൊത്തി കരഞ്ഞത് ആരാധകരെ ഞെട്ടിപ്പിച്ചിരുന്നു.

റിപ്പോർട്ടുകൾ പ്രകാരം വാരണാസിയിലെ സാരാനാഥിലെ ഹോട്ടൽ സോമേന്ദ്രയിലാണ് നടി മറ്റ് സിനിമാ പ്രവർത്തകർക്കൊപ്പം താമസിച്ചിരുന്നത്. ഞായറാഴ്ച രാവിലെ ഏറെ നേരം കഴിഞ്ഞിട്ടും ആകാക്ഷാ മുറിയിൽ നിന്ന് പുറത്തുവരാത്തതിനെ തുടർന്ന് ഹോട്ടൽ ജീവനക്കാർക്ക് സംശയം തോന്നുകയും സിനിമാ സംഘത്തെ അറിയിക്കുകയായിരുന്നു. യൂണിറ്റിലെ ആളുകളും ഹോട്ടൽ ജീവനക്കാരും ചേർന്ന് വാതിൽ തുറന്നപ്പോൾ അകാംക്ഷ ദുബെയെ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

സാരാനാഥ് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചു, സിനിമയുടെ യൂണിറ്റുമായി ബന്ധപ്പെട്ടവരെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. ആകാംക്ഷ ദുബെയുടെ കുടുംബാംഗങ്ങളെയും വിവരം അറിയിച്ചിട്ടുണ്ട്.

മേരു ജംഗ് മേരാ ഫൈസ്‌ല എന്ന ചിത്രത്തിലൂടെയാണ് നടിയുടെ അരങ്ങേറ്റം. മുജ്‌സെ ഷാദി കരോഗി, വീരോൺ കെ വീർ, ഫൈറ്റർ കിംഗ് തുടങ്ങിയ ഭോജ്‌പുരി സിനിമകളിൽ അവർ അഭിനയിച്ചു. മ്യൂസിക് വീഡിയോകളിലൂടെയും ആകാംക്ഷ ശ്രദ്ധേയയായിരുന്നു. തന്റെ വരാനിരിക്കുന്ന ചിത്രമായ നായകിന്റെ ചിത്രീകരണത്തിലായിരുന്നു അവർ.

ഏകദേശം 50-60 സൂപ്പർഹിറ്റ് സംഗീത ആൽബങ്ങൾ നൽകിയിട്ടുള്ള ഭോജ്പുരി ചലച്ചിത്രമേഖലയിലെ മുൻനിര മോഡലും നടിയുമായിരുന്നു ആകാൻക്ഷ. സമർ സിംഗ്, ഖേസരി ലാൽ യാദവ്, പവൻ സിംഗ്, പ്രദീപ് പാണ്ഡെ തുടങ്ങി നിരവധി താരങ്ങൾക്കൊപ്പം അവർ അഭിനയിച്ചിട്ടുണ്ട്.