ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ :- അഗോറഫോബിയ, അഥവാ, പരിഭ്രാന്തി, നിസ്സഹായാവസ്ഥ എന്നിവ ഉണ്ടാക്കുന്ന സ്ഥലങ്ങളോടും, സാഹചര്യങ്ങളോടുമുള്ള ഭയമുള്ള ഗർഭിണികളായ സ്ത്രീകളെ നിർബന്ധപൂർവ്വം പ്രസവത്തിനായി ആശുപത്രിയിൽ എത്തിക്കുവാൻ മെഡിക്കൽ സ്റ്റാഫുകൾക്ക് അനുവാദം നൽകി കോടതി. പാനിക് അറ്റാക്കുകൾ വരെ ഉണ്ടാകാൻ സാധ്യതയുള്ള ഒരു ആൻക്സൈറ്റി ഡിസ്ഓർഡർ ആണ് ഈ അവസ്ഥ. ഗർഭിണിയായ ഒരു യുവതിയുടെ കേസ് കേൾക്കുമ്പോൾ ആണ് കോടതി ഇത്തരത്തിലൊരു വിധിപ്രഖ്യാപനം നടത്തിയത്. 21 കാരിയായ ഈ പെൺകുട്ടിക്ക് വീട്ടിൽ തന്നെ പ്രസവം നടത്താനായിരുന്നു ആഗ്രഹം. എന്നാൽ പ്രസവസമയത്ത് കൂടുതൽ സങ്കീർണതകൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ, എൻഎച്ച്എസ് പ്രവർത്തകർ ഈ പെൺകുട്ടിയുടെ പ്രസവം ഹോസ്പിറ്റലിൽ നടത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിനെതിരെയാണ് പെൺകുട്ടി കോടതിയിൽ ഹർജി നൽകിയത്.


തൻെറ വിധി പെൺകുട്ടിയുടെ നന്മയ്ക്ക് വേണ്ടിയുള്ളതാണെന്ന് ജഡ്ജി മിസ്റ്റർ ഹോൾമാൻ പറഞ്ഞു. തനിയെ വീട്ടിൽ നിന്ന് ആശുപത്രിയിലേക്ക് വരുവാൻ തയ്യാറായില്ലെങ്കിൽ, സ്പെഷ്യൽ ട്രെയിനിങ് കഴിഞ്ഞ മെഡിക്കൽ സ്റ്റാഫുകൾക്ക് നിർബന്ധപൂർവ്വം ഇവരെ കൂട്ടി കൊണ്ടുപോകാമെന്ന് കോടതി വിധിച്ചു. ലണ്ടനിൽനിന്നും വളരെ മാറി താമസിക്കുന്ന ഈ യുവതി, നാലു വർഷത്തോളമായി വീട്ടിൽനിന്ന് പുറത്തിറങ്ങിയിട്ടില്ല. പെൺകുട്ടിയുടെ ഭർത്താവും അമ്മയും ആശുപത്രിയിൽ പ്രസവം നടത്തുന്നതിന് അനുകൂലമാണ്.

വീട്ടിൽ തന്നെ പ്രസവം നടത്തിയാലും ചിലപ്പോൾ പെൺകുട്ടിയുടെ ജീവനുതന്നെ ആപത്താണെന്ന് കോടതി വിലയിരുത്തി. അതിനാൽ തന്നെ ആശുപത്രിയിലെത്തി പ്രസവം നടത്തുന്നതാണ് ഉചിതമെന്ന് ജഡ്ജി നിർദേശിച്ചു.