സമീക്ഷ യുകെയുടെ അച്ചടക്ക നടപടിയെ തുടർന്നുണ്ടായ സംഘടനയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ അസോസിയേഷൻ ഓഫ് ഇന്ത്യൻ കമ്യൂണിസ്റ്റ് (എഐസി) ഇടപെടുന്നു. ഇതിനോടനുബന്ധിച്ച് എഐസി വിശദമായ പത്രക്കുറിപ്പ് ഇറക്കി. സമീക്ഷ യുകെ യുമായി ബന്ധപ്പെട്ട എഐസിയുടെ പത്രക്കുറിപ്പിൽ നിന്ന്. വളരെ വിജയകരമായി നടത്തിയ ദേശീയ സമ്മേളനത്തിനു ശേഷം കഴിഞ്ഞ കുറച്ചു നാളുകളായി ദൗർഭാഗ്യകരമായ സംഭവവികാസങ്ങളാണ് സമീക്ഷയിൽ നടന്നുവരുന്നത് . സമീക്ഷ സെക്രട്ടേറിയറ്റിലെ ഒൻപതിൽ അഞ്ച് അംഗങ്ങൾക്കെതിരെയുണ്ടായ അച്ചടക്ക നടപടിയിലേക്ക് നയിച്ച കാരണങ്ങളുടെ സാധുത എഐസി എക്സിക്യൂട്ടിവ് കമ്മിറ്റി വിലയിരുത്തി .

സമീക്ഷയ്ക്ക് മാർഗനിർദേശം നൽകിവരുന്ന എഐസി യ്ക്കു പരാതി നൽകുന്നത് അച്ചടക്ക നടപടിയെടുക്കുന്നതിന് പര്യാപ്തമായ കാരണം അല്ല എന്നാണ് എഐസി- എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ ഏകകണ്ഡമായ വിലയിരുത്തൽ. അതിനാൽ അച്ചടക്കനടപടികൾ പുനഃപരിശോധിക്കണമെന്നും എന്തെങ്കിലും തെറ്റിദ്ധാരണകൾ ഉണ്ടെങ്കിൽ തിരുത്താനും എഐസി എക്സിക്യൂട്ടീവ് കമ്മിറ്റിയുമായി സൗഹാർദ്ദപരമായി സഹകരിച്ചു പ്രവർത്തിക്കുവാനും എഐസി സമീക്ഷ യുകെയോട് അഭ്യർത്ഥിച്ചിട്ടുണ്ട് .

പ്രശ്നങ്ങൾ പരിഹരിച്ച് സമീക്ഷ യുകെയെ ഒറ്റക്കെട്ടായി മുന്നോട്ട് കൊണ്ടുപോകുവാനുള്ള പ്രവർത്തനങ്ങൾ എഐസി എക്സിക്യൂട്ടീവ് കമ്മിറ്റി അടിയന്തര പ്രാധാന്യത്തോടെ ഏറ്റെടുത്ത് ചർച്ചകൾ നടത്തിവരികയാണ്. പ്രശ്നങ്ങൾക്ക് രമ്യമായ പരിഹാരം ഉടൻ ഉണ്ടാവുമെന്നും അതുവരെ തുടർനടപടികളിൽ നിന്ന് എല്ലാവരും വിട്ടുനിൽക്കണമെന്ന് എഐസി സെക്രട്ടറി സ. ഹർസെവ് ബെയ്ൻസ് പത്രക്കുറിപ്പിലൂടെ അഭ്യർത്ഥിച്ചു