ആല്‍ഫി ഇവാന്‍സിനെ വിദഗ്ദ്ധ ചികിത്സയ്ക്കായി ഇറ്റലിയിലേക്ക് അയക്കണമെന്ന ആവശ്യം ശക്തമാകുന്നു. ആല്‍ഫീസ് ആര്‍മി എന്ന ഫെയിസ്ബുക്ക് കൂട്ടായ്മ വരും ദിവസങ്ങള്‍ ശക്തമായ പ്രക്ഷോഭവുമായി രംഗത്ത് വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ആല്‍ഫിയെ ചികിത്സയ്ക്കായി ഇറ്റലിയിലേക്ക് കൊണ്ടുപോകാന്‍ അനുവദിക്കില്ലെന്ന് കഴിഞ്ഞ ദിവസം കോടതി വിധിച്ചിരുന്നു. റോമിലേക്കുള്ള യാത്ര കുട്ടി അതിജീവിക്കില്ലെന്ന ഡോക്ടര്‍മാരുടെ വാദം കണക്കിലെടുത്താണ് കോടതി അനുമതി നിഷേധിച്ചത്. കോടതി വിധി പുറത്ത് വന്നതിന് ശേഷം ആല്‍ഫിയുടെ മാതാവ് കേയിറ്റ് ജെയിംസ് പുറത്തുവിട്ട ആശുപത്രി ദൃശ്യങ്ങള്‍ കരളലിയിപ്പിക്കുന്നതായിരുന്നു. ബോധരഹിതനായി കിടക്കുന്ന കുട്ടിയുടെ കവിളില്‍ തലോടി അടുത്തിരിക്കുന്ന കെയിറ്റിന്റെ വീഡിയോ ആണ് പുറത്തുവിട്ടത്. സമീപത്തായി പിതാവ് ഇവാന്‍സ് കിടക്കുന്നതും കാണാമായിരുന്നു.

‘എന്റെ ലോകം നീ മാത്രമാണ് എനിക്ക് പ്രിയപ്പെട്ടവനെ’ എന്ന അടികുറിപ്പോടെയാണ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. മസ്തിഷ്‌ക രോഗം ബാധിച്ച 23 മാസം മാത്രം പ്രായമുള്ള ആല്‍ഫി ഇനിയൊരിക്കലും ജീവിതത്തിലേക്ക് തിരിച്ചു വരാന്‍ സാധ്യതയില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു. എന്നാല്‍ പ്രതീക്ഷ കൈവിടാതെ കുഞ്ഞിനൊടപ്പം പോരാടുകയാണ് ഇവാന്‍സും കെയിറ്റും. നേരത്തെ ഫ്രാന്‍സിസ് മാര്‍പാപ്പയോട് സഹായം അഭ്യര്‍ത്ഥിച്ച ഇവാന്‍സിന് അനുകൂലമായി ഇറ്റാലിയന്‍ സര്‍ക്കാര്‍ പ്രതികരിച്ചിരുന്നു. ആല്‍ഫിക്ക് ഇറ്റാലിയന്‍ പൗരത്വം അനുവദിച്ചെങ്കിലും യാത്ര ചെയ്യാനുള്ള അനുമതി യുകെ കോടതി നിഷേധിച്ചു. ലിവര്‍പൂളിലെ ആല്‍ഡര്‍ ഹേ ആശുപത്രിയില്‍ ചികിത്സയിലാണ് ഇപ്പോള്‍ ആല്‍ഫി.

കഴിഞ്ഞ ദിവസങ്ങളില്‍ ആശുപത്രിയിലും കോടതി പരിസരത്തും ആല്‍ഫിക്ക് അനുകൂലമായ പ്ലക്കാര്‍ഡുകളുമായി നിരവധി പേരാണ് തടിച്ചു കൂടിയത്. കുഞ്ഞിനെ റോമിലേക്ക് കൊണ്ടുപോകാന്‍ അനുവദിക്കണമെന്ന് പ്രതിഷധകര്‍ ആവശ്യപ്പെട്ടു. ആല്‍ഫിക്ക് തെറ്റായ ചികിത്സയാണ് ലിവര്‍പൂള്‍ ആശുപത്രിയില്‍ നല്‍കുന്നതെന്ന് ചിലര്‍ സോഷ്യല്‍ മീഡിയയില്‍ ആരോപിച്ചു. അവന്‍ തിരിച്ചുവരുമെന്നാണ് മിക്ക ആളുകളും പ്രതീക്ഷിക്കുന്നത്. പകുതി അബോധാവസ്ഥയിലാണ് ആല്‍ഫിയിപ്പോള്‍. നേരത്തെ ഉപകരണങ്ങളുടെ സഹായത്തോടെയായിരുന്നു ശ്വാസമെടുത്തിരുന്നത്. എന്നാല്‍ ഇപ്പോള്‍ അവ നീക്കം ചെയ്തതായി ഇവാന്‍സ് അറിയിച്ചു.