ഇന്ന് രാത്രി നാളെ പുലർച്ചെയും ആകാശം നോക്കാൻ ആരും മറക്കരുത്. ഉല്‍ക്കകളുടെ മഴ തന്നെ ഇന്ന് പാതിരാത്രി (നവംബർ 18) ആകാശത്ത് പൊട്ടിവിരിയുന്നത് കാത്തിരിക്കുകയാണ് വാനനിരീക്ഷകരും ശാസ്ത്രലോകവും. ഈ ഉല്‍ക്കാമഴ പുലര്‍ച്ചെയും സൂര്യോദയത്തിനു ശേഷവും നീളുമെങ്കിലും ഇരുണ്ട ആകാശത്തായിരിക്കും വ്യക്തമായി കാണാനാവുക.

മേഘങ്ങളില്ലാത്ത ആകാശത്തായിരിക്കും ഉല്‍ക്കാമഴ കൂടുതല്‍ തെളിമയോടെ കാണാനാവുക. ദൂരദര്‍ശിനിയോ മറ്റ് പ്രത്യേകം ഉപകരണങ്ങളോ ഒന്നുമില്ലാതെ തന്നെ നഗ്നനേത്രങ്ങള്‍കൊണ്ട് മനുഷ്യര്‍ക്ക് ഈ പ്രകൃതി ഒരുക്കുന്ന ദൃശ്യവിരുന്ന് കാണാനാകും. ലിയോനിഡ് ഉല്‍ക്കാമഴ എന്ന പ്രതിഭാസമാണ് ലോകത്തിന്റെ കൗതുകം കൂട്ടാനെത്തുന്നത്.

സൂര്യനെ വലം വെക്കുന്ന ടെമ്പൽ-ടട്ടിൽ എന്ന വാല്‍നക്ഷത്രത്തിന്റെ ഭ്രമണപഥത്തിന് അരികിലൂടെ ഭൂമി കടന്നുപോകുമ്പോഴാണ് ലിയോണിഡ് ഉല്‍ക്കാമഴ ഉണ്ടാകുന്നത്. എല്ലാവര്‍ഷവും നവംബറിലാണ് ഇതുണ്ടാവാറ്. 33.3 വര്‍ഷമെടുത്ത് സൂര്യനെ വലംവെക്കന്ന ടെമ്പൽ-ടട്ടിൽ തന്റെ ഭ്രമണപഥത്തില്‍ അവശേഷിപ്പിക്കുന്ന ചെറു കല്ലുകളും പാറക്കഷണങ്ങളുമാണ് ഉല്‍ക്കാമഴയായി ഭൂമിയിലേക്ക് പതിക്കുന്നത്. ഞായറാഴ്ച്ച പാതിരാത്രി രണ്ടുമണിക്കുശേഷം കിഴക്കോട്ട് കാലും നീട്ടി ആകാശം കാണാവുന്നവിധമുള്ള തുറസായ സ്ഥലത്ത് കിടന്നാല്‍ ഉല്‍ക്കകളുടെ മഴ തന്നെ കാണാനാകുമെന്നാണ് പ്രവചനം.