ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ: ഇംഗ്ലണ്ടിലെ സ്കൂളുകളുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ നയങ്ങളിൽ മാറ്റം വരുത്താൻ സർക്കാർ തയ്യാറെടുക്കുന്നുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. മുൻ സർക്കാരിന്റെ കാലത്ത് നടപ്പാക്കിയ ചില നിർബന്ധിത വിദ്യാഭ്യാസ നയങ്ങൾ പുനഃപരിശോധിച്ച് അവയിൽ കാതലായ മാറ്റം വരുത്താനുള്ള നടപടികൾ ആരംഭിച്ചതായി വിദ്യാഭ്യാസ വകുപ്പുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. പ്രത്യേകിച്ച് സ്കൂളുകളിൽ നിർബന്ധിതമായി നടപ്പാക്കിയ ചില പാഠ്യവിഷയങ്ങളും മാർഗനിർദേശങ്ങളും വീണ്ടും വിലയിരുത്തുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

പുതിയ നിർദേശങ്ങൾ പ്രകാരം വിദ്യാർത്ഥികളുടെ പ്രായത്തിന് അനുയോജ്യമായ രീതിയിൽ പാഠ്യവിഷയങ്ങൾ അവതരിപ്പിക്കണമെന്നതാണ് പ്രധാന ലക്ഷ്യം. ചില സ്കൂളുകളിലും മാതാപിതാക്കളിലും ഉയർന്ന ആശങ്കകളെ തുടർന്ന് വിദ്യാഭ്യാസ മാർഗനിർദേശങ്ങളിൽ മാറ്റം വേണമെന്ന് ആവശ്യപ്പെട്ട് നിരവധി സംഘടനകളും അധ്യാപകരും രംഗത്തെത്തിയിരുന്നു. കുട്ടികളുടെ മാനസിക വളർച്ചയും സാമൂഹിക സാഹചര്യങ്ങളും പരിഗണിച്ചുള്ള പഠനരീതി വേണമെന്ന ആവശ്യവും ശക്തമാണ്.

ഇംഗ്ലണ്ടിലെ സ്കൂളുകളിൽ വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി അലർജി അവബോധ പരിശീലനം (Allergy training) അധ്യാപകരടക്കമുള്ള എല്ലാ സ്കൂൾ ജീവനക്കാർക്കും നിർബന്ധമാക്കാൻ പദ്ധതിയിടുന്നത് വൻ വാർത്താ പ്രധാന്യം ആണ് നേടിയിരിക്കുന്നത്. ഭക്ഷണ അലർജി പോലുള്ള അടിയന്തിര ആരോഗ്യപ്രശ്നങ്ങൾ സംഭവിക്കുമ്പോൾ അതിവേഗം തിരിച്ചറിയാനും ആവശ്യമായ പ്രഥമശുശ്രൂഷ നൽകാനും സ്റ്റാഫിനെ പരിശീലിപ്പിക്കുകയാണ് ലക്ഷ്യം. പരിശീലനത്തിലൂടെ അലർജിയുടെ ലക്ഷണങ്ങൾ തിരിച്ചറിയൽ, അടിയന്തിര സാഹചര്യങ്ങളിൽ അഡ്രിനലിൻ ഓട്ടോ ഇൻജക്ടർ (EpiPen) ഉപയോഗിക്കുന്ന വിധം, കുട്ടികളുടെ ആരോഗ്യസുരക്ഷ ഉറപ്പാക്കുന്നതിനുള്ള നടപടികൾ എന്നിവയെ കുറിച്ചുള്ള വ്യക്തമായ മാർഗനിർദേശങ്ങൾ നൽകും. സ്കൂളുകളിൽ അലർജി മൂലമുള്ള അപകടങ്ങൾ കുറയ്ക്കാനും വിദ്യാർത്ഥികൾക്ക് കൂടുതൽ സുരക്ഷിതമായ പഠനപരിസരം സൃഷ്ടിക്കാനുമാണ് ഈ നടപടിയെന്ന് അധികൃതർ അറിയിച്ചു.
ഇതിനിടെ വിദ്യാഭ്യാസ രംഗത്തെ വിദഗ്ധർ സർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്തു . എന്നാൽ ചില വിദ്യാഭ്യാസ പ്രവർത്തകർ ഇത് സ്കൂളുകളുടെ സ്വാതന്ത്ര്യത്തെ ബാധിക്കുമോയെന്ന ആശങ്കയും ഉയർത്തുന്നു. വിശദമായ മാർഗനിർദേശങ്ങൾ അടുത്ത മാസങ്ങളിൽ പുറത്തിറങ്ങുമെന്നാണ് സർക്കാർ വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.











Leave a Reply