കാരൂർ സോമൻ

ആദിവാസി ഊരു മുഴുവൻ ഉറക്കലഹരിയിലാണ്. ശങ്കുണ്ണി കുളിർ കാറ്റിലൂടെ നടന്നു. മറ്റുള്ളവരുടെ കണ്ണിൽപ്പെടാതിരിക്കാനാണ് രാത്രിയിലെത്തിയത്. പന്ത്രണ്ടു വയസ്സുള്ളപ്പോഴാണ് ശങ്കുണ്ണി അച്ഛനൊപ്പം വനത്തിൽ തേനെടുക്കാൻ പോയത്. അച്ഛനെ കടുവ വലിച്ചിഴച്ച് കൊന്നുതിന്നുന്നത് കണ്ട് ഭയന്ന് അലറിവിളിച്ച് പ്രാണനുമായി ഓടിയോടിയെത്തിയത് ട്രെയിൻ സ്റ്റേഷനിലാണ്. ആദ്യം കണ്ട ട്രെയിനിൽ ചാടി കയറി. അതെത്തിയത് തമിഴ് നാട്ടിലാണ്. എട്ടു വർഷങ്ങൾ പിന്നിട്ടപ്പോൾ പെറ്റമ്മയെ, മൂത്ത സഹോദരിയെ കാണാനൊരു മോഹം. ട്രെയിനിൽ യാത്ര ചെയ് ത് ഊരിലെത്തി. ആദിവാസിയൂരിൽ വ്യത്യസ് തമായൊരു കാഴ്ച കണ്ടു. പുതുമഴയിൽ വിടർന്ന പൂക്കളെപ്പോലെ ഒന്നിലധികം ചെറിയ കോൺക്രീറ്റ് കെട്ടിടങ്ങൾ. മണിമന്ദിരങ്ങളിൽ സുഖമായുറങ്ങുന്ന ഭരണാധിപന്മാർ മനുഷ്യരെ തിരിച്ചറിഞ്ഞിരിക്കുന്നു. അവന്റെ വീട്ടിലെത്തി സന്തോഷത്തോടെ അമ്മയെ, സഹോദരിയെ ജനാലയിലൂടെ നോക്കി. പുതുപൂക്കളുടെ സുഗന്ധം ദുർഗന്ധമായി മാറി. രണ്ട് മുറികളിൽ കണ്ടത് ആടുമാടുകളാണ്. ഇമവെട്ടാതെ അതിനോട് ചേർന്നുള്ള ചെറ്റകുടിലിലേക്ക് നടന്നു. അമ്മയുടെ കൂർക്കം വലിച്ചുള്ള ഉറക്കം കാതുകളിലെത്തി. ശങ്കുണ്ണി മഞ്ഞിന്റെ കുളുർമയിൽ ഏകനായിരിന്നുറങ്ങി.