ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലെസ്റ്ററിൽ 80 വയസ്സുകാരനായ വ്യക്തി കുട്ടികളുടെ ആക്രമണത്തിൽ മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. ഭീം കോഹലി എന്ന ഇന്ത്യൻ വംശജനാണ് സാമൂഹിക വിരുദ്ധ സ്വഭാവമുള്ള കുട്ടികളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. റോക്കി എന്ന വിളിപ്പേരുള്ള നായയുമായി നടക്കാനിറങ്ങിയ അദ്ദേഹം തൻറെ വീടിന് 50 മീറ്റർ മാത്രം അകലെയാണ് ക്രൂരമായ ആക്രമണത്തിന് ഇരയായത്.

ഭീമിൻറെ കൊലപാതകത്തിനോട് അനുബന്ധിച്ച് 5 കുട്ടികളെ പോലീസ് ചോദ്യം ചെയ്തിരുന്നു. ഇതിൽ 14 വയസ്സുകാരനായ ഒരു ആൺകുട്ടിയും ഒരു പെൺകുട്ടിയും 12 വയസ്സുകാരായ ഒരു ആൺകുട്ടിയും രണ്ടു പെൺകുട്ടികളും ഉൾപ്പെടുന്നു. നിലവിൽ 14 വയസ്സുകാരനായ ആൺകുട്ടി ഇപ്പോഴും പോലീസ് കസ്റ്റഡിയിൽ ആണ്. മറ്റ് നാല് പേരെയും പോലീസ് വിട്ടയച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.


കുറെ നാളുകളായി കൊല്ലപ്പെട്ട ഭീമിനെ പലരീതിയിൽ കുട്ടികൾ ഉപദ്രവിച്ചിരുന്നതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കുട്ടികളുമായുള്ള പ്രശ്നത്തിന്റെ പേരിൽ നേരത്തെ ഭീം പോലീസിന് പരാതി നൽകിയിരുന്നു. എന്നാൽ പരാതിയിൽ മറുപടി നൽകാൻ ഉദ്യോഗസ്ഥർ മൂന്ന് ദിവസമെടുത്തതായി ഭീം പരാതിപ്പെട്ടതായി സുഹൃത്ത് ഗ്രഹാം ഹാൽഡേൻ പറഞ്ഞു. എന്നാൽ പോലീസ് കുട്ടികൾക്ക് എതിരെ എന്തെങ്കിലും നടപടി സ്വീകരിച്ചോ എന്ന കാര്യത്തെ കുറിച്ച് അറിയില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. സതിന്ദർ ആണ് ഭീമിന്റെ ഭാര്യ. സുസൻ , വിരിന്ദർ , ബാവൂർ എന്നീ മൂന്ന് മക്കളാണ് ഇവർക്ക് ഉള്ളത്. 50 വയസ്സുകാരിയായ സുസൻ തൻറെ പിതാവ് കൊല്ലപ്പെട്ടത് അറിഞ്ഞ് ഇവിടേയ്ക്ക് എത്തുകയായിരുന്നു. തങ്ങൾ 40 വർഷമായി ഇവിടെ താമസിക്കുകയായിരുന്നു എന്നും കഴിഞ്ഞ കുറെ നാളുകളായി നിരവധി സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ ഇവിടെ നടക്കുന്നുവെന്നും സൂസൻ പറഞ്ഞു. ഭീമും സതിന്ദറും പഞ്ചാബിൽ നിന്നാണ് യുകെയിൽ എത്തിയത്