ഇറ്റലിയിലെ ഒരു ചെറുപട്ടണമായ സലേമിയില്‍നിന്ന് വീട് വാങ്ങണമെങ്കില്‍ ലക്ഷങ്ങളോ കോടികളോ വേണ്ട. വെറും 86 രൂപ മതി. തുച്ഛമായ ഈ തുക ഈടാക്കുന്നതിന് പിന്നിലും ശക്തമായ ഒരു കാരണമുണ്ട്. വര്‍ഷങ്ങളായി ജനസംഖ്യ ക്രമാതീതമായി കുറയുന്നതിന്റെ പേരില്‍ ഭീഷണി നേരിടുന്ന പട്ടണമാണ് സലേമി. ഇവിടേയ്ക്ക് ജനങ്ങളെ ആകര്‍ഷിക്കുക എന്നതാണ് അധികൃതര്‍ ഈ നടപടിയിലൂടെ ലക്ഷ്യമിടുന്നത്.

ഉപേക്ഷിക്കപ്പെട്ട വീടുകള്‍ നേരത്തേയും സമീപവാസികള്‍ വില്‍ക്കാന്‍ ശ്രമം നടത്തിയിരുന്നെങ്കിലും ആരും സഹകരിച്ചിരുന്നില്ല. കൊവിഡ് കാലം പ്രതിസന്ധി കൂടുതല്‍ രൂക്ഷമാക്കുകയും ചെയ്തു. ഇതോടെയാണ് ടൗണ്‍ മാനേജ്‌മെന്റ് തുച്ഛവിലയ്ക്ക് വീടുകള്‍ വിറ്റ് പ്രശ്‌നം പരിഹരിക്കാന്‍ ശ്രമം നടത്തുന്നത്. വീടുകളിലേക്കുള്ള വഴി, വൈദ്യുതി, മലിനജലം ഒഴുക്കിവിടാനുള്ള സംവിധാനം തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങളെല്ലാം പരിഹരിച്ചതിനു ശേഷമാണ് പദ്ധതിക്ക് തുടക്കം കുറിച്ചതെന്ന് സലേമി മേയര്‍ ഡൊമിനികോ വെനുറ്റി പറയുന്നു. വീട് വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ സലേമി സിറ്റി കൗണ്‍സിലിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍നിന്നും അപേക്ഷാ ഫോം ലഭിക്കുന്നതാണ്.

ഓരോ വീടിന്റെയും ചിത്രങ്ങളും വിശദാംശങ്ങളും വെബ്‌സൈറ്റില്‍ ലഭ്യമാണ്. താല്‍പര്യമുള്ളവര്‍ നവീകരണ പദ്ധതി എങ്ങനെയാണെന്ന് അയക്കുന്നതിനൊപ്പം തന്നെ 2,89,088 രൂപ (3000 പൗണ്ട്) നിക്ഷേപമായി അടയ്ക്കുകയും വേണം. അതേസമയം, മൂന്നു വര്‍ഷത്തിനുള്ളില്‍ പദ്ധതി പ്രകാരം നവീകരണം പൂര്‍ത്തിയാക്കിയാല്‍ നിക്ഷേപിച്ച തുക തിരികെ ലഭിക്കും. ഓരോ പ്രൊജക്റ്റിന്റെയും സാമ്പത്തികനേട്ടവും നഗരത്തിലുണ്ടാക്കിയേക്കാവുന്ന മാറ്റവും കൗണ്‍സില്‍ വിലയിരുത്തിയതിനു ശേഷമാണ് അനുമതി ലഭിക്കുക. സിസിലി ദ്വീപിന്റെ തെക്കു പടിഞ്ഞാറ് വശത്തായാണ് ചരിത്രപ്രസിദ്ധമായ സലേമി പട്ടണം സ്ഥിതി ചെയ്യുന്നത്.