തിരുവനന്തപുരം: അങ്കമാലി–എരുമേലി ശബരി റെയിൽവേ പദ്ധതിയുടെ അൻപത് ശതമാനം ചെലവ് വഹിക്കാനും കിഫ്ബി വഴി 1900 കോടി രൂപ അനുവദിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. 1997–98 റെയിൽവേ ബജറ്റിൽ ആദ്യമായി വിഭാവനം ചെയ്ത ഈ പദ്ധതി കേരളത്തിന്റെ സമഗ്ര വികസനത്തിനും മലയോര മേഖലകളുടെ സാമ്പത്തിക പുരോഗതിക്കും നിർണായകമെന്നാണ് വിലയിരുത്തൽ. 110 കിലോമീറ്റർ ദൈർഘ്യമുള്ള റെയിൽപാത ശബരിമല തീർത്ഥാടകർക്ക് സുരക്ഷിതവും സൗകര്യപ്രദവുമായ യാത്രാസൗകര്യം ഒരുക്കും.
പദ്ധതി നടപ്പാക്കുന്നതോടെ എറണാകുളം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ കിഴക്കൻ മലയോര മേഖലകൾക്ക് വലിയ സാമ്പത്തിക ഉണർവ് ലഭിക്കുമെന്നാണ് പ്രതീക്ഷ. ദേശീയപാത 66-ൽ സ്ഥിതി ചെയ്യുന്ന അങ്കമാലിയെ പെരുമ്പാവൂർ, മൂവാറ്റുപുഴ, തൊടുപുഴ, പാലാ തുടങ്ങിയ പട്ടണങ്ങളുമായി റെയിൽവേ വഴി എളുപ്പത്തിൽ ബന്ധിപ്പിക്കാനും ഇതിലൂടെ സാധിക്കും.
പദ്ധതിയുടെ ഒന്നാംഘട്ടത്തിൽ 8 കിലോമീറ്റർ ദൂരത്തെ ഭൂമി ഏറ്റെടുക്കൽ പൂർത്തിയായിട്ടുണ്ട്. അങ്കമാലി മുതൽ കാലടി വരെയുള്ള 7 കിലോമീറ്റർ ദൂരത്തെ നിർമ്മാണ പ്രവർത്തനങ്ങൾ ഏകദേശം 90 ശതമാനവും വർഷങ്ങൾക്ക് മുൻപേ പൂർത്തിയായിരുന്നു. എന്നാൽ ശേഷിക്കുന്ന ഭാഗങ്ങളിലെ ഭൂമി ഏറ്റെടുക്കൽ നടപടികളിലെ തടസ്സങ്ങളും റെയിൽവേ ബജറ്റിൽ ഫണ്ട് അനുവദിക്കാത്തതും കാരണം കഴിഞ്ഞ 25 വർഷത്തിലേറെയായി പദ്ധതി സ്തംഭനാവസ്ഥയിൽ തുടരുകയാണ്.











Leave a Reply